അഞ്ചുതെങ്ങിൽ ഒന്നരമാസം ഗർഭിണിയായ പശു പേ വിഷബാധയേറ്റ് ചത്തു. അഞ്ചുതെങ്ങ് ആറാം വാർഡ് പുത്തൻനട പഴനടയ്ക്ക് സമീപമാണ് സംഭവം.
പഴനട വയലിൽവീട്ടിൽ ഗുരുദത്ത് വിദ്യാസാഗറിന്റെ ഉടമസ്ഥതയിലുള്ള ഒന്നര മാസം ഗർഭിണിയായ പശുവിനെയാണ് ചത്ത നിലയിൽ കാണപ്പെട്ടത്.
കഴിഞ്ഞ രണ്ട് ദിവസത്തിലേറെയായി അവശനിലയിൽ കാണാപ്പെട്ട പശുവാണ് ഇന്ന് ചത്തത്. രണ്ട് ദിവസം മുൻപ് തൊട്ടടുത്ത പറമ്പിൽ മേയുവാൻ കെട്ടിയ പശുവിനെ തിരികെ തൊഴുത്തിൽ എത്തിച്ച ശേഷമാണ് പശുവിനെ ക്ഷീണിച്ച നിലയിൽ കാണപ്പെട്ടത്. ഇതേ തുടർന്ന് ഉടമ അഞ്ചുതെങ്ങ് മൃഗശുപത്രിയിൽ വിവരം അറിയിക്കുകയും,
തുടർന്ന് വെറ്റിനറി സർജ്ജൻ ജസ്ന എസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു. തുടർന്ന് ഒരുപക്ഷെ, പേ വിഷബാധയേറ്റതാകാം നിലവിലെ അവസ്ഥക്ക് കരണമെന്ന സംശയവും ഉടമയെ അറിയിച്ചിരുന്നു. എന്നാൽ സ്ഥിരീകരിച്ചിരുന്നില്ല.
തുടർന്ന് ഇന്ന് ഉച്ചയോടെ പശു കുഴഞ്ഞുവീണത് കണ്ട ഉടമ ഉടൻ തന്നെ മൃഗാശുപത്രി അധികൃതരെ വീണ്ടും വിവരം അറിയിക്കുകയും വെറ്റിനറി സർജ്ജൻ സ്ഥലത്തെത്തി നടത്തിയ പ്രാഥമിക പരിശോധനയിൽ മരണം സ്ഥിരീകരിക്കുകയും പേവിഷബാധയാണ് മരണകാരണമെന്ന സ്ഥിരീകരണം ഉടമയെ അറിയിക്കുകയുമായിരുന്നു.
ഇതേ തുടർന്ന്, ഉടമയും കുടുംബ അംഗങ്ങളും പേവിഷബാധ പ്രതിരോധ വാക്സിൻ എടുത്തതായും ഉടമ പറയുന്നു. പ്രാഥമിക പരിശോധനയിൽ പേവിഷബാധയാണ് മരണകാരണമെന്നറിഞ്ഞതോടെ ഇത് പ്രദേശവാസികളിൽ ഒന്നടങ്കം ആശങ്ക പടർത്തിയിരിക്കുകയാണ്.
കഴിഞ്ഞ ജൂലൈ 9 ന് അഞ്ചുതെങ്ങ് മുടിപ്പുര കൃപാനഗറിൽ വീടിനു സമീപം കളിച്ചുകൊണ്ടിരുന്ന നാല് വയസ്സുകാരിയെ തെരുവ്നായ കടിച്ച് ഗുരുതരമായ് പരിക്ക് ഏൽപ്പിച്ചിരുന്നു തുടർന്ന് കടിച്ച നായ മണിക്കൂറുകൾക്കകം കുഴഞ്ഞുവീണു ചത്തുപോയത് സമീപ വാസികളിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. തുടർന്ന് കുഴിച്ചുമൂടിയ നായയുടെ മൃതശരീരം പുറത്തെടുത്ത് ടെസ്റ്റിന് അയക്കുകയും നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിക്കുകയുമായിരുന്നു.
തീര ഗ്രാമമായ അഞ്ചുതെങ്ങിൽ തെരുവ്നായ്ക്കൽ ക്രമതീതമായ് പെരുകുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇതിനോടകം തെരുവ് നായ അക്രമമണത്തിൽ കുട്ടികളടക്കം നിരവധിപേർക്കാണ് മാരകമായ പരുക്ക് പറ്റിയിട്ടുള്ളത്. അഞ്ചുതെങ്ങ് മേഖലയിൽ മാത്രം വളർത്തുമൃഗങ്ങൾ ഉൾപ്പെടെയുള്ളവയിൽ നിന്നും മറ്റ് തെരുവ് നായ്ക്കളിൽ നിന്നും പേ വിഷബാധയേറ്റുള്ള മരണങ്ങളും ഇതിനോടകം നിരവധിയാണ് സംഭവിച്ചിട്ടുള്ളത്.
എന്നാൽ ഇതിനെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നത്തിൽ അധികൃതർ കാര്യമായ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

