അയോദ്ധ്യാപുരിയിലെ ശ്രീരാമക്ഷേത്രത്തിൽ രാംലല്ല വിഗ്രഹത്തിന്റെ പ്രാണപ്രതിഷ്ഠ ഇന്നുച്ചയ്ക്ക് 12.20നും 12.45നും ഇടയ്‌ക്ക് നടക്കും.
ഭഗവാന്റെ മിഴി തുറക്കാൻ സ്വർണ സൂചിയിൽ അഞ്ജനമെടുത്ത് കണ്ണെഴുതും. അതോടെ മിഴിതുറക്കുന്ന രാംലല്ല വിഗ്രഹം പൂർണതേജസോടെ ദേവനായി മാറുമെന്നാണ് വിശ്വാസം.
അതോടെ ഭക്തർക്ക് പ്രാർത്ഥനകൾ ദേവനു മുന്നിൽ സമർപ്പിക്കാം. അഞ്ചു വയസുകാരന്റെ ഓമനത്തവും തേജസുമുള്ള രാംലല്ല അനുഗ്രഹം ചൊരിയും.
വാരാണസിയിൽ നിന്നുള്ള ലക്ഷ്മികാന്ത് ദിക്ഷീതാണ് മുഖ്യ പുരോഹിതൻ. പ്രാണപ്രതിഷ്ഠാസമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, യു. പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്, ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് നൃത്യ ഗോപാൽ ദാസ് എന്നിവർ ശ്രീകോവിലിൽ സന്നിഹിതരായിരിക്കുമെന്നാണ് റിപ്പോർട്ട്.

