തീരദേശ ഗ്രാമ പഞ്ചായത്തായ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ ഡെങ്കിപ്പനി പടരുന്നു. അഞ്ചുതെങ്ങ് കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഇതിനോടകം ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളിലെ വിവിധ മേഖലയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചു കഴിഞ്ഞു.
കഴിഞ്ഞ 2023 ഡിസംബർ – ജനുവരി മാസത്തിലാണ് തീരമേഖലയിൽ നിന്ന് അഞ്ചുതെങ്ങ് സി.എച്ച്.സി യിൽ ഡെങ്കി സ്ഥിരീകരിച്ചത്. വലിയതുറയിലെ ബന്ധുവീട്ടിൽ വിവാഹചടങ്ങുകളിൽ പങ്കെടുക്കാൻ പോയി മടങ്ങിയെത്തിയ യുവാവിലാണ് ആദ്യമായി ഡെങ്കിപ്പനി ലക്ഷണങ്ങൾ കണ്ടെത്തിയത്. തുടർന്ന് നടത്തിയ വിദഗ്ദ്ധ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. എന്നാൽ ഇതിന് സ്ഥിരീകരണമില്ല, ആഗസ്റ്റിൽ ഏഴാം വാർഡിലാണ് ആദ്യമായി ഡെങ്കിപ്പനി സ്ഥിരീകരിച്ചതെന്നും പറയപ്പെടുന്നു. രോഗം കണ്ടെത്തിയ മുതൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങളും മുന്നൊരുക്കങ്ങളും സ്വീകരിക്കുന്നതിൽ ബന്ധപ്പെട്ടവർ കാട്ടിയ അനാസ്ഥയാണ് നിലവിൽ സ്ഥിതി വഷളാകാൻ കാരണമെന്നാണ് സൂചന. സമീപത്തെ സ്വകാര്യ ആശുപത്രികളിലും ദിനം പ്രതി എത്തുന്ന രോഗബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനയാണ് ഉണ്ടായിട്ടുള്ളത്.
ആദ്യഘട്ടത്തിൽ 7,6,10,12,13 തുടങ്ങിയ വാർഡുകളിൽ നിന്ന് കേസുകൾ റിപ്പോർട്ട് ചെയ്ത് തുടങ്ങുകയും തുടർന്നുള്ള ദിവസങ്ങളിൽ ഗ്രാമ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്യുകയുമായിരുന്നു. നിലവിൽ എത്ര പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന കണക്കുകൾ പോലും ലഭ്യമല്ല. വർക്കല, കടയ്ക്കാവൂർ, ചിറയിൻകീഴ് തുടങ്ങിയ മേഖലകളിലെ സ്വകാര്യ ഹോസ്പിറ്റലുകളിൽ പോകുന്ന രോഗികളിൽ രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ സി.എച്ച്.സി. യ്ക്ക് ലഭ്യമാകാത്തത് മേഖലയിലെ രോഗബാധിതരുടെ കൃത്യമായ കണക്ക് ശേഖരിക്കുന്നതിലും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ടെന്നാണ് സൂചന.
നിലവിൽ, അഞ്ചുതെങ്ങ് കമ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരേയും ആശാവർക്കർ മാരെ പ്രയോജനപ്പെടുത്തിയിട്ടുള്ള ള്ള വെക്ടർ സ്റ്റഡി (ഉറവിട നശീകരണം) പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. എന്നാൽ ഇത്തരം ഘട്ടങ്ങളിൽ സാധാരണയായ് നടന്നുവരാറുള്ള മാസ് വർക്ക്കൾ (കൂട്ടായ ഉറവിട നശികരണ ബോധവത്കരണ പ്രവർത്തനം ) ആരംഭിക്കുവാൻ കഴിയാത്തത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുന്നുണ്ട്.
2017-18 കാലയളവിൽ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ ഡെങ്കിപ്പനി പടർന്ന് പിടിച്ചിരുന്നു. അന്ന് മരണം പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ആ സാഹചര്യത്തിനേക്കാൾ വളരെ വേഗത്തിൽ രോഗം പടരുന്നതായാണ് റിപ്പോർട്ട്കൾ.

