ബംഗളൂരു-മൈസുരു അതിവേഗ ദേശീയപാത പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു.
ബംഗളൂരു-മൈസുരു മൂന്ന് മണിക്കൂർ യാത്രയ്‌ക്ക് ഇനി 75 മിനിറ്റ് മതി. തിരഞ്ഞെടുപ്പ് ആസന്നമായ കർണാടകയിൽ 16,000 കോടിയുടെ പദ്ധതികളുടെ ഉദ്ഘാടനവും മാണ്ഡ്യയിലെ ചടങ്ങിൽ പ്രധാനമന്ത്രി നിർവഹിച്ചു.
മൈസൂരു -കുശാലനഗര നാലുവരിപ്പാതയ്ക്ക് തറക്കല്ലുമിട്ടു.യാത്രാസമയം ഒന്നരമണിക്കൂറായി കുറയുന്നത് സാമ്പത്തിക പ്രവർത്തനങ്ങൾ ഊർജിതമാക്കും. പൈതൃക നഗരങ്ങളായ രാമനഗര, മണ്ഡ്യ എന്നിവിടങ്ങളിൽ ടൂറിസം വളരും. കാവേരി നദിയുടെ ഉദ്‌ഭവസ്ഥാനത്തേക്കുള്ള പ്രവേശനം സാദ്ധ്യമാക്കും.ലോകം മഹാമാരിയുമായി മല്ലിട്ടപ്പോൾ ഇന്ത്യ അടിസ്ഥാനസൗകര്യ ബഡ‌്ജറ്റ് പലമടങ്ങു വർദ്ധിപ്പിച്ചു. സുഖസൗകര്യങ്ങളും തൊഴിലവസരങ്ങളും നിക്ഷേപങ്ങളും വരുമാന സാധ്യതകളും അടിസ്ഥാനസൗകര്യങ്ങൾ കൊണ്ടുവരുന്നു. കർണാടകയിൽ കഴിഞ്ഞ വർഷങ്ങളിൽ ഹൈവേ പദ്ധതികളിൽ ഒരു ലക്ഷം കോടിയിലേറെ നിക്ഷേപിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, കേന്ദ്ര മന്ത്രിമാരായ നിതിൻ ഗഡ്കരി, പ്രൾഹാദ് ജോഷി, മാണ്ഡ്യ എം.പി സുമലത അംബരീഷ് തുടങ്ങിയവർ പങ്കെടുത്തു.

