ഡെങ്കിപ്പനി,ചിക്കുൻഗുനിയ,സിക തുടങ്ങിയ രോഗങ്ങൾ പകർത്തുന്ന വൈറസുകളെ ഈഡിസ് കൊതുകുകളിൽ കണ്ടെത്തിയതിനെത്തുടർന്ന് ജില്ലാമെഡിക്കൽ ഓഫീസർ ജാഗ്രതാ നിർദ്ദേശം നൽകി. ഈഡിസ് കൊതുകുകളെയും ലാർവയെയും ശേഖരിച്ച് നടത്തിയ പഠനത്തിലാണ് വൈറസുകളുടെ സാന്നിദ്ധ്യം കണ്ടെത്തിയത്.
തിരുവനന്തപുരം നഗരസഭ, കരകുളം,കഠിനംകുളം പഞ്ചായത്തുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റാണ് പഠനം നടത്തിയത്. ചെടിച്ചട്ടികളുടെ അടിയിലെ ട്രേ,മണി പ്ലാന്റ് വച്ചിരിക്കുന്ന പാത്രം,ഫ്രിഡ്ജിന്റെ പിറകിലെ ട്രേ,ടെറസ്,സൺഷെയ്ഡ്,ചിരട്ടകൾ,ടയറുകൾ എന്നിവിടങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പാക്കാണം.
കരയിൽ കയറ്റി വച്ചിരിക്കുന്ന വള്ളങ്ങൾ കമഴ്‌ത്തിവച്ചും ബോട്ടുകളിൽ കെട്ടിയിട്ടിരിക്കുന്ന ടയറുകളിൽ ഉപ്പുവെള്ളം നിറച്ചും ഈഡിസ് കൂത്താടികളെ നിയന്ത്രിക്കാം.വെള്ളം ഒഴുക്കികളയാൻ പറ്റാത്ത സ്ഥലങ്ങളിൽ വേപ്പിൻ പിണ്ണാക്ക്,ഉപ്പ് എന്നിവ ഉപയോഗിക്കാം. രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സ്വയം ചികിത്സിക്കാതെ അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുക.
വീട്ടിലും പരിസരത്തും കൊതുക് മുട്ടയിട്ട് പെരുകുന്ന സാഹചര്യം ഉണ്ടാക്കുന്നത് പൊതുജനാരോഗ്യ നിയമപ്രകാരം 10,000 രൂപവരെ പിഴ ലഭിക്കാവുന്ന കുറ്റമാണന്നും ഡി.എം.ഒ അറിയിച്ചു.

