Tuesday, August 27, 2024
HomeINFORMATIONS & PROJECTSഇന്ന് നവംബർ 26 ദേശീയ ഭരണഘടനാ ദിനം ( ദേശീയ സംവിധാൻ ദിവസ്. /നിയമ ദിനം...

ഇന്ന് നവംബർ 26 ദേശീയ ഭരണഘടനാ ദിനം ( ദേശീയ സംവിധാൻ ദിവസ്. /നിയമ ദിനം )

1949 നവംബർ 26 ഇന്ത്യൻ ഭരണഘടനാ അസംബ്ലി നമ്മുടെ ഭരണഘടന അംഗീകരിച്ചു. 2015 മുതൽ ഈ ദിവസം ഇന്ത്യയുടെ ഭരണഘടനാദിനമായി ആചരിക്കുന്നു . ഈ ദിനം ദേശീയ നിയമ ദിനമായും സംവിധാൻ ദിവസ് എന്നും അറിയപ്പെടുന്നു.

ഭരണഘടന അംഗീകരിച്ചതിന് രണ്ട് മാസത്തിന് ശേഷമാണ് അത് നിലവിൽ വന്നത് . ഇന്ത്യന്‍ ഭരണഘടനയുടെ കരട് രൂപീകരണത്തിനായി രൂപീകരിച്ച ഭരണഘടനാ അസംബ്ലി,1946 ഡിസംബർ 9ന് അതിന്റെ ആദ്യ സമ്മേളനം നടത്തി . ഒമ്പത് സ്ത്രീകൾ ഉൾപ്പെടെ 207 അംഗങ്ങൾ പങ്കെടുത്തു. തുടക്കത്തിൽ നിയമസഭയിൽ 389 അംഗങ്ങളായിരുന്നു. സ്വാതന്ത്ര്യത്തിനും വിഭജനത്തിനും ശേഷം അതിന്റെ അംഗബലം 299 ആയി കുറഞ്ഞു. ഭരണഘടനയുടെ കരട് തയാറാക്കാൻ അസംബ്ലി മൂന്ന് വർഷമെടുത്തു.

കരടിന്റെ ഉള്ളടക്കത്തിനായി മാത്രം 114 ദിവസത്തിലധികം ചിലവഴിച്ചു. 1947 ഓഗസ്റ്റ് 29 നാണ് അംബേദ്‌കർ ഭരണഘടനാ ഡ്രാഫ്റ്റിങ് കമ്മിറ്റിയുടെ ചെയർമാനായി നിയോഗിക്കപ്പെടുന്നത്. ഭരണഘടനാ അസംബ്ലിയിലെ 17ലധികം കമ്മിറ്റികളിൽ ഒന്നായിരുന്നു അംബേദ്കർ അധ്യക്ഷനായ ഡ്രാഫ്റ്റിങ് കമ്മിറ്റി.

1947 ആഗസ്റ്റ് 29ന് അത് രൂപീകരിക്കപ്പെട്ടു . ഇന്ത്യയ്ക്കായി ഒരു കരട് ഭരണഘടന തയാറാക്കുക എന്നതായിരുന്നു അവരുടെ ചുമതല.1950 ജനുവരി 24 ന് ഭരണഘടനയുടെ രണ്ടു കൈയെഴുത്തു പ്രതികളിൽ ഭരണഘടനാ നിർമാണസഭയിലെ അംഗങ്ങൾ ഒപ്പുവെച്ചു. അതേ വർഷം രണ്ടു ദിവസങ്ങൾക്ക് ശേഷം ഭരണഘടന നിയമമായി മാറി.

2015 ഒക്ടോബർ 11ന് ഇന്ത്യൻ ഭരണഘടനയുടെ ശിൽപ്പിയായ ഡോ. ബി ആർ അംബേദ്‌കറിന്റെ സ്മരണയ്ക്ക് ‘സ്റ്റാച്യൂ ഓഫ് ഇക്വാലിറ്റി’യുടെ ശിലാസ്ഥാപനം നിർവഹിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നവംബർ 26 ഭരണഘടനാ ദിനമായി ആചരിക്കുമെന്ന് പ്രഖ്യാപിച്ചത്. 2015 അംബേദ്കറുടെ 125-ാം ജന്മവാർഷികം കൂടിയായിരുന്നു . 2015 നവംബർ 19 ന് ഒരു ഗസറ്റ് വിജ്ഞാപനത്തിലൂടെ നവംബർ 26 ഭരണഘടനാ ദിനമായി ആചരിക്കുന്നതായുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്ത്യൻ സർക്കാർ നടത്തി.

ജനങ്ങളെ ഭരണഘടനയുടെ മൂല്യങ്ങളെക്കുറിച്ചും അംബേദ്കറുടെ ആശയങ്ങളെക്കുറിച്ചും ബോധവാന്മാരാക്കുക എന്നതാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.1946 ലാണ് ഭരണഘടനാ നിർമാണസഭ സ്ഥാപിക്കപ്പെടുന്നത്. 2 വർഷവും 11 മാസവും 18 ദിവസങ്ങളും നീണ്ടുനിന്ന കാലയളവിനിടയിൽ 166 ദിവസങ്ങളിൽ ഭരണഘടനാ നിർമാണസഭ യോഗം ചേർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES