അഞ്ചുതെങ്ങിൽ ഹരിതകര്‍മ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ സൂക്ഷിക്കാൻ കളക്ഷൻ കേന്ദ്രങ്ങളില്ലാത്തത് പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിന് തിരിച്ചടിയാകുന്നു.
ഓരോ വാർഡിൽ നിന്നും ഹരിത കർമ്മ സേന യുടെ നേതൃത്വത്തിൽ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ സൂക്ഷിക്കുവാൻ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സംവിധാനം ഇല്ലാത്തതാണ് ഹരിത സേനയ്ക്ക് വെല്ലുവിളിയായിരിക്കുന്നത്.
നിലവിൽ ഹരിതകർമ്മസേന യുടെ നേതൃത്വത്തിൽ ശേഖരിക്കുന്ന മാലിന്യങ്ങൾ പ്രദേശത്തെ പാതയോരങ്ങളിലും സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിലും പൂട്ടിക്കിടക്കുന്ന സൊസൈറ്റികളിലും മറ്റുമായി സൂക്ഷിക്കുകയാണ് പതിവ്. ഇതാകട്ടെ പലപ്പോഴും തെരുവ് നായ്ക്കളും മറ്റും കടിച്ചു കൊണ്ടുപോയി പ്രദേശമാകെ മലിനപ്പെടുത്തുന്ന സ്ഥിതിയിലായിരിക്കുകയാണ്.
നിലവിൽ മാലിന്യം സൂക്ഷിക്കുവാൻ സമീപ പ്രദേശങ്ങളിലെ ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ പ്രത്യേകം സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇരുമ്പ് കമ്പികളാൽ തീർത്ത ഇത്തരം സംവിധാനങ്ങൾ അടച്ച് സൂക്ഷിക്കുവാൻ കഴിയുന്നവയാണ്. അതുകൊണ്ടുതന്നെ തെരുവുനായ്ക്കൾ ഉൾപ്പെടെയുള്ളവയുടെ ശല്യങ്ങൾ ഒഴുവാക്കുവാനും സാധിക്കുന്നുണ്ട്.
എന്നാൽ ഇന്നും അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ നിലവിൽ ഇത്തരത്തിലുള്ള സംവിധാനങ്ങൾ വിരലിലെണ്ണാവുന്നവ മാത്രമാണ്. ഓരോ വാർഡുകളിലും ഇത്തരം സംവിധാനം ഒരുക്കുവാൻ നടപടി വേണമെന്ന പൊതുജനങ്ങളുടെ ആവിശ്യത്തിന് വർഷങ്ങളുടെ പഴക്കമാണുള്ളത്. എന്നാൽ ഈ വിഷയത്തിന്മേൽ ശാശ്വത നടപടി സ്വീകരിക്കുവാൻ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞിട്ടില്ല. നിലവിൽ പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിന്റെ അഞ്ചുതെങ്ങ് പഞ്ചായത്തിന്റെ പ്രധാന കളക്ഷൻ സെന്ററായി പ്രവർത്തിക്കുന്നത് കായിക്കര കയർ സോസൈറ്റിയാണ്. എന്നാൽ വാർഡുകളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ദിനംപ്രതി ഈ മെയിൻ സെന്ററിലേക്ക് കൊണ്ടുപോകാറില്ല. ഇവ ഓരോ വാർഡിലും മാസങ്ങളോളം കുന്നു കൂട്ടിയതിന് ശേഷമാണ് മെയിൻ സെന്ററിലേയ്ക്കോ മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റിയിലേക്കോ കൊണ്ടുപോകുക. അതും മാസങ്ങളോളം പൊതുനിരത്തുകൾ മലിനപ്പെടുത്തിയ ശേഷം മാത്രം.
അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രാദേശങ്ങളിലെ 2,7,10 വാർഡിലൊഴികെ മറ്റ് 11 വാർഡുകളിലും മാലിന്യം സൂക്ഷിക്കുവാനുള്ള ബ്ലോക്സ്കൾക്കായ് സ്ഥലം കണ്ടെത്താൻ അധികൃതർക്ക് സാധിച്ചിട്ടില്ല.
ഇതിനാൽ തന്നെ നിലവിൽ കളക്ഷൻ സെന്ററുകൾ സ്ഥാപിക്കുവാൻ കഴിയാത്ത അവസ്ഥയാണെന്നാണ് അധികൃതർ പറയുന്നത്.
എന്നാൽ, ഇതിന് പ്രധാന കാരണം ഈ വിഷയത്തിൽ ഗ്രാമപഞ്ചായത്തിന്റെയും ജന പ്രതിനിധികളുടേയും താല്പര്യകുറവാണെന്നാണ് നാട്ടുകാർ പറയുന്നത്.
കൃത്യമായ ഇടവേളകളില്‍ വീടുകളില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് പരിസ്ഥിതി സൗഹൃദ രീതിയില്‍ സംസ്കരിക്കുകയാണ് ഹരിത കർമ്മ സേനയുടെ ചുമതല.
വീടുകളില്‍ നിന്നും അജൈവ മാലിന്യം കൃത്യമായ ഇടവേളകളില്‍ സ്വീകരിച്ച് അവ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റിയില്‍ (MCF) എത്തിക്കുകയും ഇവിടെ നിന്നും മാലിന്യം തരംതിരിച്ച് മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റിയില്‍ കൊണ്ടുവരുന്നു. ഇതാണ് ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനരീതി. ഇതിനായി ഓരോ വീടുകളിൽ നിന്നും നിശ്ചിത തുക നിർബന്ധിത പിരിവായി ഇവർ ഈടാക്കുന്നുമുണ്ട്.
എത്രയും പെട്ടെന്ന് തന്നെ മാലിന്യ ശേഖരം സൂക്ഷിക്കുവാനുള്ള സംവിധാനം എല്ലാ വാർഡുകളിലും ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവിശ്യം.

