അഞ്ചുതെങ്ങ് കൊച്ചുമേത്തൻ കടവിൽ പഴയ എസ്.കെ ആശുപത്രിക്ക് സമീപം ഇന്ന് ഉച്ചയോടെയുണ്ടായ തീപിടുത്തത്തിൽ പൊള്ളലേറ്റത് കടയുടമയ്ക്കും മകനും.
അപകടത്തിൽ അഞ്ചുതെങ്ങ് കൊച്ചുമേത്തൻ കടവ് കുന്നുംപുറത്ത് പത്രോസ് (58) മകൻ ജിജോ (21) എന്നിവർക്കാണ് പരുക്ക് സംഭവിച്ചത്. ഇവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. വീടിന്റെ മുൻഭാഗത്തായ് സൂക്ഷിച്ചിരുന്ന ഓയിൽ ക്യാനിൽ നിന്നും ഓയിൽ പകരുന്നതിനിടെ കയ്യിൽ തീ പടർന്നതായാണ് പറയുന്നത്. തുടർന്ന് തീഅണയ്ക്കുവാനുള്ള ശ്രമത്തിനിടെ പത്രോസിനും പൊള്ളലേൽക്കുകയായിരുന്നു.
തുടർന്ന്, തീ പടരുകയും സ്ഥിതിഗതികൾ രൂക്ഷമാകുകയുമായിരുന്നു. തീപിടുത്തത്തിൽ ഇവിടെ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകളിലേക്ക് തീപടരുകയും ഇവയിൽ ചിലത് ഉഗ്ര ശബ്ദത്തോടെ പൊട്ടിതെറിച്ചതായും ദൃസാക്ഷികൾ പറയുന്നു. എന്നാൽ ഇത് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
കൂടാതെ, കടയ്ക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന രണ്ട് ഇരുചക്ര വാഹനങ്ങൾ പൂർണ്ണമായും മറ്റൊന്ന് ഭാഗീകമായും കത്തി അമർന്നു. വീടിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
സംഭവം നടന്നയുടൻ അഞ്ചുതെങ്ങ് പോലീസും, കടയ്ക്കാവൂർ KSEB അധികൃതരും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. തുടന്ന് വർക്കല നിന്നും രണ്ട് യൂണിറ്റ് ഫയർ ഇഞ്ചിനും ആംബുലൻസും എത്തി തീ അണയ്ക്കുകയായിരുന്നു.
അഞ്ചുതെങ്ങ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

