പത്തനംതിട്ടയിൽ തീർത്ഥാടകരെ വരവേൽക്കാൻ 133 അടി ഉയരത്തിൽ അയ്യപ്പശില്പം വരുന്നു. ശബരിമല അയ്യപ്പന്റെ വാസസ്ഥലമായിരുന്ന പന്തളത്തുനിന്നും കാണാൻ കഴിയുന്നവിധത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ അയ്യപ്പശില്പം പത്തനംതിട്ട നഗരനടുവിലെ ചുട്ടിപ്പാറയ്ക്കു മുകളിൽ സ്ഥാപിക്കുവാൻ പോകുന്നത്.
ശ്രീരാമനും സീതാദേവിയും തങ്ങിയെന്ന് വിശ്വസിക്കുന്ന പവിത്രസ്ഥലമാണ് സമുദ്രനിരപ്പിൽ നിന്ന് 400 അടി ഉയരത്തിലുള്ള ചുട്ടിപ്പാറ. സീതാദേവി കുളിക്കാൻ ഉപയോഗിച്ചിരുന്നതായി കരുതുന്ന, വേനലിലും വറ്റാത്ത ചെറിയ കുളം പാറമുകളിൽ ഇപ്പോഴുമുണ്ട്. അവിടെ 133 അടി ഉയരത്തിലാണ് ശബരിമല അയ്യപ്പന്റെ യോഗനിദ്രയിലുള്ള കോൺക്രീറ്റ് ശില്പം നിർമ്മിക്കുന്നത്. 34 കിലോ മീറ്റർ അകലെയുള്ള ഉയർന്ന പ്രദേശങ്ങളിൽ നിന്നു ദർശിക്കാൻ കഴിയുന്ന ശില്പം, പത്തനംതിട്ട ജില്ലയിലേക്ക് കടക്കുമ്പോൾത്തന്നെ തീർത്ഥാടകർക്ക് പുണ്യക്കാഴ്ചയാവും.
ചുട്ടിപ്പാറ മഹാദേവക്ഷേത്രത്തിന്റെ ഭാഗമാണ് ഈ സ്ഥലം. നിർമ്മാണം നടത്തുന്നതും ക്ഷേത്ര ട്രസ്റ്റാണ്. നാലര വർഷം കൊണ്ട് പൂർത്തിയാക്കും.ക്ഷേത്രം ട്രസ്റ്റ് രക്ഷാധികാരിയും വാസ്തുശാസ്ത്ര വിദഗ്ദ്ധനുമായ മോക്ഷഗിരി മഠം ഡോ രമേശ് ശർമ്മയുടെ മേൽനോട്ടത്തിൽ തിരുവനന്തപുരം ആഴിമലയിൽ കേരളത്തിലെ ഏറ്റവും വലിയ ശിവപ്രതിമ സ്ഥാപിച്ച ശില്പി ദേവദത്തന്റെ നേതൃത്വത്തിലാകും നിർമ്മാണം.
അയ്യപ്പചരിതം ഉൾപ്പെടുന്ന മ്യൂസിയം, പന്തളം കൊട്ടാരത്തിന്റെ മാതൃക, പൂങ്കാവനത്തിന്റെയും പമ്പ, അഴുതാ നദികളുടെയും വിവരണങ്ങൾ, വാവര് സ്വാമിയുടെ പ്രതിമ എന്നിവ ഇതിന്റെ ഭാഗമായി ഉണ്ടാകും.ചുട്ടിപ്പാറകാറ്റാടിപ്പാറ, ചേലവിരിച്ചപാറ, പുലിപ്പാറ എന്നിവ ചേർന്നതാണ് ചുട്ടിപ്പാറ. മുകളിലെത്താൻ പടികളുണ്ട്. കാറ്റാടിപ്പാറയിലാണ് ശില്പം.
133 അടി ഉയരമുള്ള ശില്പത്തിന്റെ ആദ്യഘട്ട ചിലവ് 25 കോടിയാണ്. 34 കിലോമീറ്റർ അകലെ നിന്നുപോലും ശിൽപ്പം ദർശിക്കാൻ കഴിയും.
” ഒരു മാസം നീളുന്ന നാമജപ യജ്ഞത്തിലൂടെ ഭക്തരുടെ കൂട്ടായ്മ രൂപീകരിച്ച് ശിൽപ്പനിർമ്മാണത്തിനായുള്ള ധനം ശേഖരിക്കുവാനാണ് തീരുമാനം.

