കായിക്കര കടവ്പാലം റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവിശ്യം ശക്തമാകുന്നു. റോഡ് തകർന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും അധികൃതർ തിരിഞ്ഞു നോക്കാത്ത അഞ്ചുതെങ്ങ് കായിക്കര – ഇറങ്ങുകടവ് റോഡാണ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യം ശക്ത മായിരിക്കുന്നത്.
അഞ്ചുതെങ്ങ് വക്കം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് അഞ്ചുതെങ്ങ് കായലിന് കുറുകെ പാലം വരുമെന്ന് വാഗ്ധാനം നിലനിൽക്കുന്നതാണ് ഈ റോഡിന്റെ നിലവിലെ അവസ്ഥയ്ക്ക് കാരണം. പാലം വരുന്നതോടെ ബന്ധപ്പെട്ട അപ്രോച്ച് റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് നിർമ്മിക്കുമെന്നാണ് ഗ്രാമപഞ്ചായത്ത് അധികൃതർ പറയുന്നത്. എന്നാൽ പാലം വരുമെന്ന് വാഗ്ദാനം നൽകി വർഷങ്ങൾ കഴിയുമ്പോഴും ഇതിന്റെ നടപടികൾ മന്ദഗതിയിലാണ് നീങ്ങുന്നത്.
ദിവസേന നൂറുകണക്കിന് നാട്ടുകാരും, സ്കൂൾ വിദ്യാർത്ഥികളും, വാണിജ്യ സ്ഥാപനങ്ങളിലെ ജീവനക്കാരുമുൾപ്പെടെ കടന്നുപോകുന്ന ഈ റോഡിന്റെ നിലവിലെ അവസ്ഥയിൽ നാട്ടുകാർക്ക് ഒന്നടങ്കം കടുത്ത അമർഷമാണുള്ളത്.
റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി അഞ്ച്തെങ്ങു പഞ്ചായത്ത് സെക്രട്ടറിക്ക് നിർവധിതവണ പ്രദേശവാസികളുടെ നേതൃത്വത്തിൽ പരാതികൾ നൽകിയിട്ടുണ്ടെങ്കിലും നാളിതുവരെയും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

