ഒരു തിരിച്ചറിയല്‍ കാർഡിൽ അഞ്ച് സിം കാർഡുകൾ മാത്രമാക്കി ചുരുക്കി ടെലികോം വകുപ്പ്. ഇതുവരെ ഒമ്പത് സിം കാര്‍ഡുകള്‍ ഒരു ഐ.ഡി ഉപയോഗിച്ച് എടുക്കാന്‍ സാധിക്കുമായിരുന്നു.
വ്യാജ സിംകാര്‍ഡുകളുടെ എണ്ണവും ഇതിലൂടെയുള്ള തട്ടിപ്പുകളും കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് കെ.വൈ.സി. (നോ യുര്‍ കസ്റ്റമര്‍) മാനദണ്ഡങ്ങള്‍ പുതുക്കാന്‍ ടെലികോം വകുപ്പ് തീരുമാനിച്ചത്. സിം കാര്‍ഡുകള്‍ നല്‍കുന്നതിന് രേഖകളുടെ ഡിജിറ്റല്‍ പതിപ്പ് പരിശോധിച്ചുറപ്പിക്കുക, സിം കാര്‍ഡുകള്‍ ദുരുപയോഗം ചെയ്താല്‍ പിഴയും തടവും ഉള്‍പ്പെടെയുള്ള ശിക്ഷ ഉറപ്പാക്കുക തുടങ്ങിയ പരിഷ്‌കാരങ്ങളാണ് വരാന്‍ പോകുന്നത്.
ടെലികോം അനലിറ്റിക്‌സ് ഫൊര്‍ ഫ്രോഡ് മാനേജ്‌മെന്റ് ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ (ടി.എ.എഫ്-സി.ഒ.പി) പോര്‍ട്ടല്‍ രണ്ട് മാസത്തിനുള്ളില്‍ ഇന്ത്യ യിലുടനീളം ആരംഭിക്കാനും ടെലികോം വകുപ്പ് പദ്ധതിയിടു ന്നുണ്ട്. നിലവില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ആന്ധ്രാപ്രദേശ്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളെ കൂടാതെ രാജസ്ഥാന്‍, തെലങ്കാന, ജമ്മു കാശ്മീര്‍ തുടങ്ങിയിടങ്ങളിലും മാനദണ്ഡങ്ങള്‍ കര്‍ശനമാക്കും.
ഓരോരുത്തരുടെയും പേരില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ കണക്ഷനുകളുടെ എണ്ണം പരിശോധിക്കാനും കൂടുതല്‍ മൊബൈല്‍ കണക്ഷനുകള്‍ ഉണ്ടെങ്കില്‍ ആവശ്യമായ നടപടി സ്വീകരിക്കാനുമാണ് നീക്കം. സെന്‍ട്രല്‍ എക്യുപ്‌മെന്റ് ഐഡന്റിറ്റി രജിസ്റ്റര്‍ പോര്‍ട്ടലുമായി സംയോജിപ്പിക്കുന്നതിലൂടെ പദ്ധതി കൂടുതല്‍ കാര്യക്ഷമമാകും.
പുതിയ കെ.വൈ.സി മാനദണ്ഡങ്ങള്‍ റിസര്‍വ് ബാങ്ക്, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം മറ്റ് സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവരുമായി കൂടിയാലോചിച്ച് ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഇന്റലിജന്‍സ് യൂണിറ്റ് (എ.ഐ ആന്‍ഡ് ഡി.ഇ. യു) വിഭാഗം ആറ് മാസത്തിനകം തീരുമാനിക്കും.

