കേന്ദ്ര ഉപരിതലഗതാഗതമന്ത്രാലയം നിര്‍ദേശിക്കുന്ന മാനദണ്ഡപ്രകാരം സംസ്ഥാനത്തെ ഡ്രൈവിങ്
ലൈസന്‍സുകൾ സ്മാര്‍ട്ടാവുന്നു. തിരുവനന്തപുരം, കുടപ്പനക്കുന്ന്, കോഴിക്കോട്, വയനാട് ഓഫീസുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ സംവിധാനം ഉടന്‍ സംസ്ഥാനവ്യാപകമാക്കാനാണ് നീക്കം.
പഴയ പ്ലാസ്റ്റിക് ലാമിനേറ്റഡ് ലൈസന്‍സിന് പകരം എ.ടി.എം കാര്‍ഡുപോലെ പഴ്സില്‍ ഒതുങ്ങുന്നതാണ് പുതിയ ലൈസന്‍സ്. പി.വി.സി പെറ്റ് ജി കാര്‍ഡില്‍ മൈക്രോചിപ് ഒഴിവാക്കിയിട്ടുണ്ട്. ചിപ് ഉള്ളതും ഇല്ലാത്തതുമായ രണ്ടിനം കാര്‍ഡുകളാണ് കേന്ദ്രം നിര്‍ദേശിച്ചിട്ടുള്ളത്. ചിപ് കാര്‍ഡുകളില്‍ ചിപ് റീഡര്‍ ഉപയോഗിച്ച് കാര്‍ഡിലെ വിവരങ്ങള്‍ ശേഖരിക്കാനാകും. എന്നാല്‍ സാങ്കേതികതകരാര്‍ കാരണം മിക്ക സംസ്ഥാനങ്ങളും ചിപ് കാര്‍ഡ് ഒഴിവാക്കി. ഇതേത്തുടര്‍ന്ന് സംസ്ഥാന ഗതാഗതവകുപ്പും മൈക്രോചിപ് ഉപേക്ഷിച്ചു.
കേന്ദ്ര ഉപരിതലഗതാഗതമന്ത്രാലയം നിര്‍ദേശിക്കുന്ന മാനദണ്ഡപ്രകാരമാണ് ലൈസന്‍സ് തയ്യാറാക്കിയത്. ഇതേ മാതൃകയില്‍ വാഹനങ്ങളുടെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കുന്നതും പരിഗണനയിലാണ്.

