കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികളുടെ കൃത്യമായ വിവരങ്ങൾ ശേഖരിക്കാൻ ഡിജിറ്റൽ സംവിധാനം വരുന്നു. മത്സ്യത്തൊഴിലാളികൾ കടലിൽ പോയാലും തിരികെ വന്നാലും കൃത്യമായ വിവരങ്ങൾ ഇനി ഫിഷറീസ് ഓഫീസിൽ ലഭിക്കും.
മത്സ്യത്തൊഴിലാളികളുടെ കൈയിൽ ഘടിപ്പിക്കുന്ന വാച്ച് സമാനമായ സെൻസറിലൂടെയാണ് വിവരങ്ങൾ ശേഖരിക്കുന്നത്. ഇതിനായി ഇവർ കടലിൽ പോകുന്ന ഒരു നിശ്ചിത ഏരിയാ തിരിച്ച് റിസീവർ സംവിധാനം ഘടിപ്പിച്ചശേഷം ഇത് കരയിലെ ഓഫീസിലെ സെർവറുമായി ബന്ധിപ്പിക്കും.
ഈ ഏരിയായെ ജിയോ ഫെൻസിംഗ് ഏരിയ എന്നാണറിയപ്പെടുന്നത്. ഇതിലൂടെ കടന്നുപോകുന്ന വള്ളങ്ങളുടെ എണ്ണം, എത്ര പേരുണ്ട് തുടങ്ങിയവ സെൻസറിലൂടെ അറിയാൻ കഴിയും. കടലിൽ നടത്തിയ പ്രാഥമിക പരീക്ഷണം വിജയകരമായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.
ആദ്യഘട്ട പരീക്ഷണത്തിനായി രണ്ട് ദിവസം മുൻപ് സാങ്കേതിക വിദഗ്ദ്ധർ ഉൾപ്പെട്ട സംഘം വിഴിഞ്ഞത്തെത്തിയിരുന്നു.ഏതാനും മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു.
പൈലറ്റ് പ്രോജക്ട് എന്ന നിലയ്ക്കാണ് ആദ്യം നടപ്പാക്കുക. വിജയകരമെന്നുകണ്ടാൽ എല്ലാ മീൻപിടിത്ത തുറമുഖങ്ങളിലും നടപ്പാക്കുമെന്ന് ഫിഷറീസ് അധികൃതർ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ കൈയിൽ സെൻസർ ഘടിപ്പിച്ച ഉപകരണങ്ങളും വള്ളങ്ങളിൽ ജി.പി.എസ് സംവിധാനം ഘടിപ്പിക്കാനുമാണ് പദ്ധതി തയ്യാറാക്കുന്നത്.

