ചിറയിൻകീഴ് ശ്രീ ശാർക്കര ദേവി ക്ഷേത്രത്തിലെ പൊങ്കാല 2024 ഫെബ്രുവരി 14 (1199 കുംഭം 1) ബുധനാഴ്ച നടക്കും. ക്ഷേത്രം മേൽശാന്തി വെഞ്ഞാറമൂട് പാലൂർ മഠത്തിൽ ശ്രീ കെ മാധവൻ പോറ്റി 9.30 ന് പണ്ടാര അടുപ്പിൽ അഗ്നി പകരുന്നതോടു കൂടി ശുഭാരംഭം കുറിക്കുകയും, ഉച്ചയ്ക്ക് 11.15 നും 12 മണിക്കുമുള്ള ശുഭ മുഹൂർത്തിൽ പരിയവസാനിക്കുകയും ചെയ്യും. ഇത്തവണ ക്ഷേത്ര കോമ്പൗണ്ടിനകത്ത് മാത്രമേ അടുപ്പ് കൂട്ടുവാൻ അനുവദിക്കുകയുള്ളൂ. കോമ്പൗണ്ടിനകത്തുള്ള അടുപ്പുകൾ പൂർണ്ണമായും ഭക്തജനങ്ങൾ ഏറ്റെടുത്ത ശേഷമായിരിക്കും പുറത്തേക്ക് അടുപ്പു് കൂട്ടുവാൻ അനുവദിക്കുക. റോഡുകളിൽ പൊങ്കാല ഇടുന്നവർക്ക് ദേവസ്വം ബോർഡിൻ്റെയും ഉപദേശക സമിതിയുടെയും ഭാഗത്ത് നിന്ന് യാതൊരു വിധ ആനുകൂല്യങ്ങളും ലഭിക്കുന്നതല്ലന്ന് അറിയിപ്പിൽ പറയുന്നു.
പൊങ്കാലക്ക് അടുപ്പു കൂട്ടുന്നതിന് ഭക്തരുടെ സഹകരണത്തോടെ വേണ്ട ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. കുടിവെള്ള വിതരണത്തിന് സന്നദ്ധ സേവന സംഘടനകൾക്കും അനുവാദം നൽകിയിട്ടുണ്ട്. സേവാഭാരതി അടക്കമുള്ള ആംബുലൻസ് സർവ്വീസുകൾ, താലൂക്ക് ആശുപത്രിയുടെ ആരോഗ്യ രക്ഷാ സേവനങ്ങൾ, അഗ്നിശമന സേന, പോലീസ്, ജല അതോറിട്ടി, ചിറയിൻകീഴ് പഞ്ചായത്തിലെ തന്നെ വിവിധ വിഭാഗങ്ങൾ എന്നിവരെ ഏകോപിപ്പിച്ചു കൊണ്ടുള്ള സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ടു. ശുചിത്വ മിഷൻ്റെ ഗ്രീൻ പ്രോട്ടോ കോൾ പ്രകാരം പ്ലാസ്റ്റിക്ക് കവറുകൾ പൂർണ്ണമായും ഒഴിവാക്കണമെന്ന അഭ്യർത്ഥനയും അറിയിപ്പിലുണ്ട്. സൗജന്യ യാത്രക്ക് ആട്ടോ റിക്ഷാ യൂണിയനും, ടെമ്പോ സർവ്വീസും സന്നദ്ധത അറിയിച്ചിട്ടുണ്ട്. വാഹന പാർക്കിംഗ് കടകത്ത് മുസലിയാർ എഞ്ചിനിയറിംഗ് കോളേജ് ഗ്രൗണ്ടിലും, പണ്ടകശാലയിലുമായി നിയന്ത്രിക്കും. അന്നദാനം, കുടിവെള്ളം എന്നിവ നൽകുവാൻ സന്നദ്ധ സംഘടനകൾ ആരോഗ്യ വകുപ്പിൻ്റെ ഫിറ്റ്നസ് വാങ്ങി ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ അംഗീകാരം വാങ്ങിയിരിക്കണമെന്ന് നിഷ്ക്കഷിക്കുന്നു.

