റഷ്യയില്‍ കുടുങ്ങിയ യുവാക്കളെ ഉടൻ നാട്ടിലെത്തിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. യുവാക്കളുടെ വീടുകള്‍ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുദ്ധത്തില്‍ പരിക്കേറ്റ് എംബസിയില്‍ കഴിയുന്ന പ്രിൻസിന് നാട്ടിലെത്തിനാവശ്യമായ ടിക്കറ്റ് ചാർജ് സർക്കാർ വഹിക്കും. പ്രിൻസിനൊപ്പം റഷ്യയിലെത്തി യുദ്ധമേഖലയില്‍ കുടുങ്ങിക്കിടക്കുന്ന വിനീതിനെയും ടിനുവിനെയും എത്രയും വേഗം നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കും.
ഇവരുടെ മോചനം സാധ്യമാക്കാൻ വിദേശകാര്യമന്ത്രിയുമായും റഷ്യൻ എംബസിയുമായും ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം യുവാക്കളുടെ ബന്ധുക്കള്‍ക്ക് ഉറപ്പു നല്കി.
മന്ത്രി യുവാക്കളുടെ അമ്മമാരോടും ബന്ധുക്കളോടും സംസാരിച്ചശേഷം പ്രിൻസിനോട് വീഡിയോ കോളിലൂടെ സംസാരിച്ചു. തുടർന്ന് നോർക്ക സി.ഇ.ഒ അജിത് കോലഞ്ചേരിയുമായി ഫോണില്‍ ബന്ധപ്പെട്ട് മൂന്നുപേരുടെയും മോചനം എത്രയുംപെട്ടെന്ന് സാധ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
ജനുവരി മൂന്നിനാണ് വ്യാജ റിക്രൂട്ടമെന്റ് ഏജൻസി വഴി യുവാക്കള്‍ റഷ്യയിലെത്തിയത്. മോസ്കോയിലെത്തിയ ഇവരുടെ പാസ്പോർട്ട് ഉള്‍പ്പെടെ എല്ലാരേഖകളും ഏജൻസിക്കാർ കൈക്കലാക്കി റഷ്യൻ പട്ടാളത്തിന് കൈമാറി സൈനികർക്കൊപ്പം യുദ്ധത്തില്‍ പങ്കെടുപ്പിക്കുകയായിരുന്നു. ഇതിനിടെയാണ് പ്രിൻസിന് പരുക്കേറ്റത്.
സമാനരീതിയില്‍ നേരത്തേ റഷ്യയിലെത്തിയ പൂവാർ സ്വദേശി ഡേവിഡ് മുത്തപ്പനും പരുക്കേറ്റിരുന്നു. കഴിഞ്ഞദിവസം ഡല്‍ഹിയിലെത്തിയ ഇയാളില്‍ നിന്നും സി.ബി.ഐ വിവര ശേഖരണം നടത്തുകയാണ്.
പ്രിൻസിനൊപ്പം അഞ്ചുതെങ്ങില്‍നിന്ന് റഷ്യയിലെത്തിയ വിനീതും ടിനുവും ഇപ്പോഴും യുദ്ധ മേഖലയില്‍ കുടുങ്ങി കിടക്കുകയാണ്. വി. ശശി എം.എല്‍.എ, ആർ. സുഭാഷ്, മുല്ലശ്ശേരി മധു, അഞ്ചുതെങ്ങ് സുരേന്ദ്രൻ, സി. പയസ്, ആർ. ജറാള്‍ഡ്, എസ്. പ്രവീണ്‍ ചന്ദ്ര, ലിജാ ബോസ്, വിഷ്ണു മോഹൻ, ഡോണ്‍ ബോസ്ക്കോ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

