ഭാരതത്തിൽ പ്രകൃതിവാതക വില കുറയ്ക്കാനൊരുങ്ങി സര്‍ക്കാര്‍. പിഎന്‍ജിയുടെയും സിഎന്‍ജിയുടെയും വില നിര്‍ണയത്തിനുള്ള വിദഗ്ധ സമിതിയുടെ ശുപാര്‍ശ കേന്ദ്രമന്ത്രിസഭായോഗം അംഗീകരിച്ചു.
ഇപ്പോഴത്തെ വിലനിര്‍ണയ രീതി മുഴുവനായും മാറ്റി രാജ്യാന്തര വിപണിയിലെ ക്രൂഡോയില്‍ വില അടിസ്ഥാനമാക്കി ഓരോ മാസവുമായിരിക്കും ഇനി വില നിര്‍ണയിക്കുക.
ഇപ്പോള്‍ രാജ്യാന്തര പ്രകൃതിവാതക വിലയ്ക്ക് ആനുപാതികമായാണ് പ്രകൃതി വാതകവില നിശ്ചയിക്കുന്നത്. എന്നാല്‍ ഇനി മുതല്‍ രാജ്യത്തിന്റെ ക്രൂഡ് ഓയില്‍ ബാസ്ക്കറ്റിന്റെ പ്രതിമാസ ശരാശരിയുടെ 10 ശതമാനമായിരിക്കും വില. ആറു മാസത്തിലൊരിക്കല്‍ നിര്‍ണയിക്കുന്ന വില പ്രതിമാസമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
പ്രകൃതിവാതകത്തിന് അടിസ്ഥാനവിലയും പരമാവധി വിലയും നിശ്ചയിക്കും. അടിസ്ഥാന വില 4 ഡോളറും മേല്‍ത്തട്ട് വില 6.5 ഡോളറുമായിരിക്കും. ശനിയാഴ്ച മുതലാണ് പുതിയ രീതി പ്രാബല്യത്തില്‍ വരുക. ഇതോടൊപ്പം പൊതു സ്വകാര്യ പങ്കാളിത്തത്തിന് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്ന പുതിയ ബഹിരാകാശ നയത്തിനും കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്കി.

