പ്രായപൂര്‍ത്തിയാകാത്ത മകനെ പീഡിപ്പിച്ചെന്ന് ആരോപിച്ച് നാല് കുട്ടികളുടെ അമ്മയായ യുവതിക്കെതിരെ കള്ളക്കേസ് എടുത്ത കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ്തല നടപടിയ്ക്ക് സാധ്യത.
37കാരിയെ 27 ദിവസമാണ് ജയിലിലടച്ചത്. സംഭവത്തില്‍ യുവതിക്കെതിരെ കള്ളക്കേസെടുത്ത ഡി.വൈ.എസ്.പി – എസ്.വൈ സുരേഷ്, ഇന്‍സ്‌പെക്ടര്‍ – ശിവകുമാര്‍, എസ്.ഐ – വിനോദ് എന്നിവര്‍ക്കെതിരെയാണ് വകുപ്പ് തല നടപടിക്ക് മുന്നോടിയായുള്ള അന്വേഷണത്തിന് ഡിജിപി അനില്‍കാന്ത് ഉത്തരവിട്ടത്.
2020 ഡിസംബറില്‍ കടയ്ക്കാവൂര്‍ പൊലീസെടുത്ത കേസ്, കുടുംബ വഴക്കിന്റെ പേരില്‍ ഭര്‍ത്താവ് കെട്ടിച്ചമച്ചതാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് തുടര്‍ നടപടികള്‍ വേണ്ടെന്ന് അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഭര്‍ത്താവിന്റെ ഒത്താശയോടെയാണ് പോലീസ് ഉദ്യോഗസ്ഥര്‍ യുവതിക്കെതിരെ കള്ളക്കേസ് ഉണ്ടാക്കിയത്. ഐജി യുടെ പ്രത്യേക സംഘം അന്വേഷിച്ചിട്ടും പീഡനത്തിന് തെളിവില്ലാതായതോടെ, ഹൈക്കോടതിയാണ് അമ്മയ്ക്ക് ജാമ്യം നല്‍കിയത്.
സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന പോലീസുകാര്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയതായി ഡിജിപി കണ്ടെത്തി.
പതിമൂന്നുകാരനായ മകനെ അമ്മ മൂന്ന് വര്‍ഷത്തോളം ലൈംഗിക പീഡനത്തിന് വിധേയമാക്കി എന്ന ആരോപണത്തെത്തുടര്‍ന്ന് 2020 ഡിസംബര്‍ 28നാണ് കുട്ടിയുടെ അമ്മയെ കടയ്ക്കാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ മുന്‍ ഭര്‍ത്താവിന്റെ പരാതിയിലായിരുന്നു നടപടി. അമ്മയെ കേസില്‍ കുടുക്കിയെന്ന ഇളയ കുട്ടി വ്യക്തമാക്കിയിരുന്നു.

