നടുറോഡിലെ പടുകുഴി ഇരുചക്ര വാഹന യാത്രികർക്ക് ഭീഷണിയാകുന്നു. അഞ്ചുതെങ്ങ് മീരാൻകടവ് റോഡിന്റെ നടുവിലായുള്ള പടുകുഴിയാണ് ഇരുചക്ര വാഹന യാത്രികർക്ക് ഭീഷണിയാകുന്നത്.
കടയ്ക്കാവൂർ ഭാഗത്തുനിന്നും മീരാൻകടവ് പാലത്തിലൂടെ അഞ്ചുതെങ്ങിലേക്ക് കടക്കുന്ന ഭാഗത്താണ് മാസങ്ങളായി ഇരുചക്ര വാഹന യാത്രകരുടെ ജീവന് ഭീഷണി ഉയർത്തിക്കൊണ്ട് റോഡിന്റെ നടുവിലായ് വലിയ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്.
കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കുവാനായ് വാട്ടർ അതൊറിറ്റി റോഡിന്റെ നടുവിലൂടെ തയ്യാറാക്കിയ കുഴിയാണ് പൈപ്പ് സ്ഥാപിച്ചതിനുശേഷം കൃത്യമായി മൂടാത്തതിനെ തുടർന്ന് യാത്രക്കാർക്ക് ഭീഷണി ഉയർത്തുന്നത്.
റോഡിന്റെ ഒരു വശത്തുനിന്നും മറ്റൊരു വശത്തേയ്ക്ക് പ്രധാന പൈപ്പ് ലൈൻ കൊണ്ടുപോകുവാനായ് എടുത്ത 50 മീറ്ററിലേറെ നീളമുള്ള കുഴിയാണ് അപകടക്കെണിയായി മാറിയത്. കൃത്യമായ രീതിയിൽ കുഴി അടയ്ക്കുവാൻ ബന്ധപ്പെട്ടവർ തയ്യാറാകാതിരുന്നതാണ് നിലവിലെ സ്ഥിതിക്ക് കാരണം.
ഇതിനോടകം വിവിധ അപകടങ്ങളിലായി ഒട്ടനവധി ഇരുചക്ര – മുചക്ര വാഹന യാത്രികർക്ക് പരുക്ക്പറ്റി. കൂടാതെ ഇവിടുത്തെ, പടുകുഴിയിൽ വീണ് നിരവധി വാഹനങ്ങൾക്ക് ഗുരുതരമായ കേടുപാടുകളും സംഭവിച്ചു. നിലവിൽ പത്തോളം വാഹനങ്ങളുടെ ചക്രങ്ങൾ നന്നാക്കുവാവും കഴിയാത്ത വിധം ഉപയോഗശൂന്യമാകുകയും ഇതുവഴി വൻതുക നഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
എത്രയും പെട്ടെന്ന് തന്നെ ഈ റോഡ് ടാർ / കോൺക്രീറ്റ് ചെയ്തുകൊണ്ട് സഞ്ചാരയോഗ്യമാക്കുവാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.

