കടയ്ക്കാവൂരിൽ വയോധികയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. നിലയ്ക്കാമുക്ക് സ്വദേശിനി ജനനി (62) നെയാണ് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ ജനനിയുടെ മകൻ വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടർന്നാണ് പോലീസ് നടപടി. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് ജനനിയുടെ വീട്ടിൽ നിന്നും തീ ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത് തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
പോലീസ് സംഭവ സ്ഥലത്തെത്തിയപ്പോൾ അമ്മയേയും മകനേയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജനനിയുടെ ജീവൻ രക്ഷിക്കാനായില്ല. മകൻ വിഷ്ണു തന്നെയാണ് വീടിന് തീ കൊളുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

