കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയായിരുന്നു ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പ് സ്ഥാനത്ത് നിന്ന് രാജിവെച്ചു.
പുതിയ ബിഷപ്പിനെ നിയമിക്കാനാണ് രാജിയെന്ന് ഫ്രാങ്കോ മുളയ്ക്കല്‍ പറയുന്നത്.
ഫ്രാങ്കോ മുളയ്ക്കലിന്റെ രാജി മാര്‍പ്പാപ്പ സ്വീകരിച്ചു. ജലന്ധര്‍ ബിഷപ്പ് സ്ഥാനത്ത് നിന്ന് ഒഴിയാനുള്ള തീരുമാനം സ്വയമെടുത്തതാണ് എന്നാണ് ഫ്രാങ്കോ മുളയ്ക്കല്‍ അവകാശപ്പെടുന്നു.
വീഡിയോ സന്ദേശത്തിലൂടെയാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. ജലന്ധര്‍ രൂപതയുടെ നല്ലതിനാണ് രാജി എന്നാണ് വീഡിയോ സന്ദേശത്തില്‍ ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞത്. ഏറെ സന്തോഷവും നന്ദിയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. താനൊഴുക്കിയ കണ്ണീര്‍ സഭയുടെ നവീകരണത്തിന് കാരണമാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
അതേസമയം, കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിട്ടിരുന്നു. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്. ഇതിനെതിരായ ഹര്‍ജി കോടതിയുടെ പരിഗണനയിരിക്കെയാണ് അപ്രതീക്ഷിതമായുള്ള രാജി.
2018 സെപ്റ്റംബറില്‍ ബലാത്സംഗ കേസില്‍ പ്രതി ചേര്‍ത്തതിനെ തുടര്‍ന്ന് ഫ്രാങ്കോ മുളയ്ക്കലിനെ രൂപതയുടെ ചുമതലകളില്‍ നിന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ താല്‍ക്കാലികമായി മാറ്റി നിര്‍ത്തിയിരുന്നു. കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തില്‍വെച്ച് 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ 13 തവണ പീഡിപ്പിച്ചു എന്നതായിരുന്നു അദ്ദേഹത്തിന് എതിരായ കേസ്.
കേസില്‍ 105 ദിവസത്തെ വിസ്താരത്തിന് ശേഷമാണ് വിധി വന്നത്. ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കല്‍ തുടങ്ങിയ ഏഴ് വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളായിരുന്നു ഫ്രാങ്കോ മുളയ്ക്കലിന് എതിരെ ചുമത്തിയിരുന്നത്. കന്യാസ്ത്രീകളും വൈദികരും ബിഷപ്പുമാരും അടക്കം 83 സാക്ഷികളായിരുന്നു കേസില്‍ ഉണ്ടായിരുന്നത്.

