ചിറയിൻകീഴ് സ്വദേശിയായ ടെക്നോപാർക്ക് ജീവനക്കാരന്റെ വീട്ടിൽ എൻഐഎ പരിശോധന നടത്തിയത് ഫുൽവാരി ഷെരീഫ് കേസുമായ് ബന്ധപ്പെട്ടെന്ന് സൂചന.
ബിഹാറിൽ റജിസ്റ്റർ ചെയ്ത ഫുൽവാരി ഷെരീഫ് കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നതെന്നാണ് സൂചന. കഴിഞ്ഞ ജൂലൈ 12ന് ബിഹാറിലെ റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കാൻ പോപ്പുലർ ഫ്രണ്ട് ഗൂഢാലോചന നടത്തിയെന്നും അതിനായി കോടിക്കണക്കിനു രൂപ ഹവാല പണമായി എത്തിയെന്നതുമാണ് ഫുൽവാരി ഷെരീഫ് കേസ്.
ഈ കേസിന്റെ ഭാഗമായാണ് ചിറയിൻകീഴ് കിഴുവിലത്ത് പാറക്കാട് ആർ.എസ്.എൻ.മൻസിലിൽ അബ്ദുൽ സലാമിന്റെ മകൻ മുഹമ്മദ് ഷിയാസിനെ ഇന്നലെ എൻഐഎ സംഘം ചോദ്യം ചെയ്തതെന്നാണ് സൂചന.
തിരുവനന്തപുരത്ത് ടെക്നോപാർക്കിൽ ഗ്രാഫിക് ഡിസൈനറായ മുഹമ്മദ് ഷിയാസിന്റെ വീട്ടിൽ രാവിലെ 6.30ന് തുടങ്ങിയ പരിശോധനയും ചോദ്യം ചെയ്യലും 12 മണി തുടർന്നിരുന്നു.
ഇയാളുടെ വീട്ടിൽ നിന്നും മൊബൈൽ ഫോൺ പിടിച്ചെടുത്തതായി റിപ്പോർട്ട്‌കൾ പുറത്തുവന്നിരുന്നു. മുഹമ്മദ് ഷിയാസ് ബീഹാർ സ്വദേശിയുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്ന കണ്ടെത്തലുകളാണ് എൻ ഐ എ സംഘത്തെ ചിറയിൻകീഴ് എത്തിച്ചത്.
ഈ കേസിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ നിലമ്പൂരിലും കൊണ്ടോട്ടിക്കടുത്ത് മൊറയൂരിലും എൻഐഎ റെയ്ഡ് നടന്നു. നിലമ്പൂരിൽ മയ്യന്താണിയിൽ ഷബീറിന്റെ വാടക വീട്ടിലും മൊറയൂരിൽ വാലഞ്ചേരി വില്ലേജ് ഓഫിസിനു സമീപം ഷിഹാബുദീന്റെ വീട്ടിലുമാണ് തിരച്ചിൽ നടന്നത്.
കാസർകോട്ട് മഞ്ചേശ്വരം കുഞ്ചത്തൂരിലും എൻഐഎ സംഘം പരിശോധന നടത്തി. കുഞ്ചത്തൂരിലെ 2 വീടുകളിലും ബായാറിലെ ഒരു വീട്ടിലും പരിശോധന നടത്തി.
ദക്ഷിണ കന്നഡയിൽ 16 ഇടങ്ങളിൽ റെയ്ഡ് നടത്തി. 5 പേരെ കസ്റ്റഡിയിലെടുത്തു. കേസുമായി ബന്ധപ്പെട്ട് ബിഹാറിലെ കതിഹാറിലും റെയ്ഡ് നടത്തി. ഒളിവിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് മഹബൂബ് ആലമിന്റെ വീട്ടിലും സമീപ പ്രദേശങ്ങളിലുമായിരുന്നു റെയ്ഡ്. 26 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് ഫുൽവാരി ഷെരീഫ് കേസിൽ ജയിലിലായത്. പോപ്പുലർ ഫ്രണ്ട് നിരോധനത്തിലേക്ക് നയിച്ചത് ഈ കേസുമായി ബന്ധപ്പെട്ട് എൻഐഎക്ക് ലഭിച്ച തെളിവുകളാണ്.

