അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളിൽ തെരുവ് നായയുടെ കടിയേറ്റ് പത്തോളം പേർക്ക് പരുക്ക്. ഇന്ന് ഉച്ചയോടെ നിരവധി പേർക്കാണ് തെരുവ് നായ്ക്കളുടെ കടിയേറ്റത്. ബസ്കാത്തിരിപ്പ് കേന്ദ്രത്തിലും പൊതു നിരത്തുകളിലും നടവഴികളിലും വച്ചായിരുന്നു ആക്രമണം. പലരേയും നായ്ക്കൾ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. ഇവരിൽ വിദ്യാർത്ഥികളും ഉൾപ്പെടുന്നു. പരുക്ക് പറ്റിയവവർ ചിറയിൻകീഴ് വർക്കല സ്വകാര്യ സർക്കാർ ആശുപത്രികളിൽ ചികിത്സതേടി. പരുക്ക് പറ്റിയവരുടെ പേര് വിവരങ്ങൾ അറിവായിട്ടില്ല.
തീരദേശ ഗ്രാമാമായ അഞ്ചുതെങ്ങിന്റെ ഭൂരിഭാഗം പ്രദേശങ്ങളും നിലവിൽ തെരുവുനായ്ക്കൾ കൈയടക്കിയ അവസ്ഥയിലാണ്. റോഡിന്റെ ഭൂരി ഭാഗം പ്രദേശങ്ങളും മിക്കസമയങ്ങളിലും തെരുവ് നായ്ക്കൾ കൂട്ടമായി നിൽക്കുന്നത് കാണാം.
റോഡിലൂടെ കാൽനടയായിപോകുന്ന യാത്രക്കാരാണ് മിക്കവാറൂം നായ്കളുടെ അക്രമത്തിന് ഇര യാകുന്നത്. വാഹനങ്ങൾക്ക് പുറകെ കുരച്ചുകൊണ്ട് കൂട്ടത്തോടെ ഓടുന്നത് ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നതിനും കാരണമാകുന്നുണ്ട്.
സ്കൂളുകൾ, സ്വകാര്യ ചന്തകൾ, അറവ് ശാലകൾ, മാംസ വിപണന്ന കേന്ദ്രങ്ങൽ എന്നിങ്ങനെ വിവിധ സ്ഥലങ്ങളിൽ തെരുവ് നായ്ക്കളുടെ പത്തിന് മുകളിലുള്ള കൂട്ടത്തെ കാണുവാൻ കഴിയുന്ന അവസ്ഥയാണ് നിലവിലുള്ളത്. വിദ്യാർത്ഥികളും പ്രായമായവരും നിലവിൽ തെരുവ് നായ്ക്കളെ ഭയന്നാണ് റോഡിലൂടെ സഞ്ചരിക്കുന്നത്.

