അഞ്ചുതെങ്ങ് പഞ്ചായത്തിനായി ത്രിതല പഞ്ചായത്ത് തയ്യാറാക്കിയ കുടിവെള്ള പ്രോജക്ട് നടപ്പാക്കാൻ ടെൻഡർ നടപടികൾ ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ശയന സമരം നടത്തി.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ലൈജുവിന്റെ നേതൃത്വത്തിൽ ഭരണ കക്ഷി മെമ്പർമാരുമായെത്തിയാണ് ആറ്റിങ്ങൽ ജല അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനിയറുടെ ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്.
ഗ്രാമ പഞ്ചായത്തിലേക്കായുള്ള കുടിവെള്ള പദ്ധതിയുടെ എസ്റ്റിമേറ്റ് തുക യായ രണ്ടുകോടി 79 ലക്ഷം രൂപ യിൽ രണ്ട് കോടി 26 ലക്ഷം രൂപ നടത്തിപ്പിനായി ജല അതോറിറ്റിക്ക് കൈമാറിയിട്ട് ഒരു വർഷമായിട്ടും ടെൻഡർ വിളിച്ചിട്ടില്ലെന്നും, നിരവധി തവണ ജനപ്രതിനിധികൾ ഇത് സംബന്ധിച്ച് പരാതി അറിയിച്ചിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കാൻ തയ്യാറാകാത്തതാണ് പ്രതിഷേധത്തിന് കാരണമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു.
പ്രതിഷേധ പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് വി ലൈജു, വൈസ്പ്രസിഡൻ്റ് ലിജാ ബോസ്, പഞ്ചായത്ത് അംഗങ്ങളായ സജി സുന്ദർ, സോഫിയ എന്നിവർ ഓഫീ സ് ഉപരോധിച്ചത്.
തുടർന്ന് സമരത്തിന് ഐക്യദാർഢ്യവുമായി സ്ഥലത്തെത്തിയ സിപിഐ എംആറ്റിങ്ങൽ ഏരിയ സെക്രട്ടറി എസ് ലെനിൻ, മുൻ നഗരസഭ ചെയർമാൻ എം പ്രദീപ്, ആറ്റിങ്ങൽ ഈസ്റ്റ് ലോക്കൽ സെക്രട്ട റി ചന്ദ്രബോസ്, അഞ്ചുതെങ്ങ് ലോക്കൽ സെക്രട്ടറി എസ് പ്രവീൺ ചന്ദ്ര എന്നിവരുടെ നേതൃത്വത്തിൽ അധികാരികളുമായി ചർച്ച നടത്തി. ശനിയാഴ്ച ടെൻഡർ നടപടികൾ ആരംഭിക്കാമെന്ന് ഉറപ്പ് രേഖാമൂലം നൽകിയതിനെ തുടർന്ന് സമരം താൽക്കാലികമായി അവസാനിപ്പിച്ചു.

