എക്സൈസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും ചേർന്ന് സംസ്ഥാനത്തെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ നടത്തിയ പരിശോധനകളിൽ 30 കിലോയോളം കഞ്ചാവും അരലക്ഷം രൂപയോളം വിലവരുന്ന രാസ ലഹരിയായ മെത്ത ആംഫിറ്റമിനും കണ്ടെടുത്തു. അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച കഞ്ചാവും മെത്ത ആംഫിറ്റമിനുമാണ് പരിശോധനയിൽ പിടിച്ചെടുത്തത്.
പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്ന് കൊല്ലം സ്വദേശിയായ തഴുതല വില്ലേജിൽ കിഴക്കേപടനിലം ദേശത്ത് പടിഞ്ഞാറ്റതിൽ വീട്ടിൽ 27 വയസുളള ശരത്തിനെ കഞ്ചാവുമായി പിടികൂടി. ഇയാളുടെ കൈവശം 13.9 കിലോഗ്രാം കഞ്ചാവ് ഉണ്ടായിരുന്നു. പാലക്കാട് എക്സൈസ് റെയിഞ്ച് ഇൻസ്‌പെക്ടർ രാജേഷ്.എൻ ഉം പാലക്കാട് RPF/CIB സംഘവുമാണ് ഇയാളെ പിടികൂടിയത്.
കൂടാതെ തമ്പാനൂർ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച്, തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിലെ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ബി. എൽ. ഷിബുവിന്‍റേയും, തിരുവനന്തപുരം റെയിൽവേ സംരക്ഷണ സേനയിലെ സബ് ഇൻസ്‌പെക്ടർ എം. അനിൽകുമാറിന്‍റേയും നേതൃത്വത്തിലുള്ള സംഘം സംയുക്തമായി തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്തിയതിൽ പ്ലാറ്റ്ഫോം നമ്പർ 3 ൽ നിർത്തിയിട്ടിരുന്ന ചെന്നൈ ട്രിവാൻഡ്രം എക്സ്പ്രസ്സ് ട്രെയിനിന്റെ സ്ലീപ്പർ കോച്ചിനുള്ളിൽ സീറ്റിനടിയിലായി രഹസ്യമായി സൂക്ഷിച്ച നിലയിൽ ഒരു ബാക്ക് പാക്കിനുള്ളിൽ 4 പൊതികളിലായി സൂക്ഷിച്ച കടത്താൻ ശ്രമിച്ച 8.045കിലോ ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
പാലക്കാട് റേഞ്ച് ഇൻസ്‌പെക്ടർ രാജേഷ്. N, ഐ.ബി. എക്സൈസ് ഇൻസ്പെക്ടർ N.നൗഫൽ, എന്നിവരുടെ നേതൃത്വത്തിലുളള എക്സൈസ് ടീം പാലക്കാട്-ചുള്ളിമട ഭാഗത്തു വെച്ച് 1.900 കിലോഗ്രാം കഞ്ചാവുമായി പുതുശ്ശേരി ഈസ്റ്റ് വില്ലേജ്, അട്ടപ്പള്ളം വീട്ടിൽ 21 വയസ്സുളള അഖിലിനെ അറസ്റ്റ് ചെയ്തു. ടിയാന്റെ ഒപ്പമുണ്ടായിരുന്ന കഞ്ചിക്കോട് വെസ്റ്റ് പ്രീകോട്ട് മിൽ കോളനിയിൽ വിശ്വനാഥൻ മകൻ 21 വയസ്സുളള ധീരജ് ഓടിപ്പോയതിനാൽ ടിയാനെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല.
കഞ്ചാവ് കടത്തികൊണ്ട് വന്ന പ്രതികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നു. സംസ്ഥാന വ്യാപകമായി ലഹരിപദാർത്ഥങ്ങളുടെ വിനിമയ ശൃംഖലയ്ക്കെതിരെ എക്സൈസ് നിരന്തര പരിശോധനകൾ നടത്തുന്നതിന്റെ ഭാഗമായി കായംകുളത്ത്നിന്നും 6 കിലോ കഞ്ചാവും കണ്ണൂരിൽ 5.83 കിലോ കഞ്ചാവുമായി അസം സ്വദേശിയെയും അറസ്റ്റ് ചെയ്തിരുന്നു. എക്സൈസ് ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കിയതിൻ്റെ ഫലമായി റോഡ് മാർഗ്ഗമുള്ള മയക്കുമരുന്നുകളുടെ കൈമാറ്റം നിലച്ചതിനാലാവാം ട്രെയിൻ മാർഗ്ഗം കഞ്ചാവ് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ചത്. ഇത്തരത്തിൽ ട്രെയിൻ മാർഗ്ഗം കഞ്ചാവ് കടത്തിക്കൊണ്ട് വരുന്നത് ശ്രദ്ധയിൽ പെട്ടിട്ടുള്ള സാഹചര്യത്തിൽ തിരുവനന്തപുരം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡിലെ ഷാഡോ ടീമും RPF ഉം രഹസ്യനേഷണം നടത്തിവരുന്നു.
കൂടാതെ, അരലക്ഷം രൂപയോളം വിലവരുന്ന രാസ ലഹരിയായ മെത്ത് ആംഫിറ്റമിനുമായി മഞ്ചേരി കോഴിക്കാട്ടുക്കുന്ന് സ്വദേശി വടക്കേതൊടി ചിറക്കൽ വീട്ടിൽ മുഹമ്മദ് അൽഷിദ് (വയസ്സ് 22 ) 10.650 ഗ്രാം മെത്ത് ആംഫിറ്റമിനുമായി മഞ്ചേരി റെയിഞ്ച് എക്സൈസ് ടീമിൻറെ പിടിയിലായത്. മഞ്ചേരി ടൗൺ കേന്ദ്രീകരിച്ച് വ്യാപകമായി രാസ ലഹരി വില്പന നടത്തുന്ന സംഘത്തെ കുറിച്ച് മഞ്ചേരി എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥർ നിരീക്ഷിച്ചു വരികയായിരുന്നു. അതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രധാന വില്പനക്കാരനായ മുഹമ്മദ് അൽഷിദിനെ മഞ്ചേരി കോവിലകം കുണ്ടിൽ വെച്ച് അറസ്റ്റ് ചെയ്തത് യുവാക്കൾക്കിടയിൽ ‘കല്ല്’ എന്ന ഇരട്ട പേരിലാണ് മെത്ത് ആംഫിറ്റമിൻ രാസ ലഹരി വിതരണം ചെയ്തിരുന്നത് എന്ന് പ്രതി എക്സൈസിനോട് പറഞ്ഞു.

