ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്ര മൈതാനിയിലെ പരിശീലനങ്ങൾക്കും ക്ഷേത്രേതര പരിപാടികൾക്കും ഹൈക്കോടതി വിലക്ക്.
ദേവസ്വം കമ്മിഷണറും അഡ്മിനിസ്ട്രേറ്ററും ഇക്കാര്യം ഉറപ്പാക്കണമെന്നും പൊലീസ് അവർക്ക് സഹായം നൽകണമെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.
ക്ഷേത്രപരിസരവും മൈതാനവും ക്ഷേത്രേതര പരിപാടികൾക്കും പരിശീലനങ്ങൾക്കും ഉപയോഗപ്പെടുത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ജി. വ്യാസൻ, കെ.വി. വിജയകുമാർ എന്നിവർ നൽകിയ ഹർജിയിലാണ് ഡിവിഷൻ ബെഞ്ച് വിധി.
ക്ഷേത്രപരിസരത്തും മൈതാനത്തിലും ക്ഷേത്രേതര പരിപാടികൾക്കും പരിശീലനങ്ങൾക്കുമായെത്തുന്നവർ പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതു മൂലമുള്ള ദുർഗന്ധം ഭക്തർക്ക് അസ്വസ്ഥതയുണ്ടാക്കുന്നെന്നും ഹർജിക്കാർ ആരോപിച്ചിരുന്നു. നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ട് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ലെന്നും പരാതിക്കാർ പറഞ്ഞിരുന്നു.
ഹർജിയിൽ വിശദമായ വാദം കേട്ട ഹൈക്കോടതി, ക്ഷേത്രത്തിലെ നിത്യാരാധനയിൽ രാഷ്ട്രീയത്തിനു പങ്കില്ലെന്ന നേരത്തെയുള്ള വിധി ചൂണ്ടിക്കാട്ടി. ക്ഷേത്രവും പരിസരവും ആരാധനയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കു മാത്രമാണ് വിനിയോഗിക്കുന്നതെന്ന് ഉറപ്പാക്കാൻ ദേവസ്വം ബോർഡ് അധികൃതർക്ക് ബാദ്ധ്യതയുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.

