മുതലപ്പൊഴിയിലെ അപാകതകൾ പരിഹരിക്കുന്നതിനുള്ള ബദൽ നിർദ്ദേശങ്ങൾ നടപ്പിലായില്ല.
തുടർച്ചയായി ബോട്ടപകടങ്ങളും കഴിഞ്ഞ മാസം വീണ്ടും മരണങ്ങളും സംഭവിച്ച സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ഇടപെട്ട് അഴിമുഖം അപകടരഹിത മേഖലയാക്കാൻ അടിയന്തരമായി ചെയ്യേണ്ട മാർഗങ്ങൾക്ക് രൂപം നൽകിയത്.
അതിൽ പ്രധാനപ്പെട്ടത് അഴിമുഖത്ത് അടിഞ്ഞുകൂടുന്ന മണൽ ഡ്രെഡ്ജ് ചെയ്ത് മാറ്റുക എന്നതാണ്. അഴിമുഖത്ത് കുറഞ്ഞത് 6 മീറ്റർ ആഴമെങ്കിലും വേണമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. നിലവിൽ മൂന്ന് മീറ്റർ ആഴമേ ഉള്ളൂ. ഇവിടെ നടക്കുന്ന ബോട്ടപകടങ്ങളുടെ ഒരു കാരണം അഴിമുഖത്തെ വെള്ളത്തിനടിയിലെ മണൽ തിട്ടയിൽ ഇടിച്ചു മറിയുന്നതാണ്. മാത്രവുമല്ല അഴിമുഖത്തെ ആഴക്കുറവ് തിരമാലയിൽ തന്നെ വ്യതിയാനങ്ങൾ സൃഷ്ടിച്ച് അപകടങ്ങൾക്ക് കാരണമാകുന്നതായും മത്സ്യത്തൊഴിലാളികൾ പറയുന്നു.
ഡ്രെഡ്ജർ എത്തിയാൽ മാത്രമേ മണൽ നീക്കം സാധ്യമാവുകയുള്ളൂ. കടൽ ശാന്തം അല്ലാത്തതാണ് ഡ്രെഡ്ജർ എത്തിക്കുന്നതിനുള്ള സാങ്കേതിക തടമെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നത്.
എന്നാൽ നിലവിൽ കടൽ ശാന്തമാണെന്നും മറ്റൊരു അപകടത്തിനായി കാത്തുനിൽക്കാതെ എത്രയും വേഗം ഡ്രെഡ്ജ്ജിംഗ് നടപടികൾ ആരംഭിക്കണമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
അഴിമുഖത്ത് പുറത്തു കാണുവാൻ സാധിക്കുന്ന തരത്തിൽ വരെ മണൽത്തിട്ട രൂപപ്പെട്ടിരുന്നു. തുടർന്ന് വ്യാപക പ്രക്ഷോഭങ്ങൾ ആരംഭിച്ചതോടെയാണ് ചെറിയതോതിലെങ്കിലും ഇവിടെ മണൽ നീക്കം ചെയ്യുവാൻ സർക്കാട് ശ്രമങ്ങൾ ഉണ്ടായത്.
നിലവിൽ പുലിമുട്ട് നിർമ്മിക്കാൻ ഉപയോഗിച്ച പാറകൾ ഇപ്പോഴും വെള്ളത്തിൽശക്തമായ തിരയടിയിൽ പുലിമുട്ടിൽ നിന്നും അടർന്നുമാറി അഴിമുഖത്ത് ചിതറി കിടക്കുന്ന പാറക്കഷണങ്ങളിൽ ചെറിയ കല്ലുകൾ ക്രൈയിൻ ഉപയോഗിച്ച് മാറ്റിയെങ്കിലും വലിയ പാറക്കഷണങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിൽ തന്നെ കിടക്കുകയാണ്. ലോംഗ് ബൂം ക്രെയിനുകൾ കൊണ്ടുവന്നു മാത്രമേ ഇത്തരം വലിയ പാറക്കഷണങ്ങൾ മാറ്റുവാൻ സാധിക്കുകയുള്ളൂ. ഇതിന്റെ ചില ഭാഗങ്ങൾ മുതലപ്പൊഴിയിൽ എത്തിയെങ്കിലും ഇനിയും കൂടുതൽ ഭാഗങ്ങൾ എത്താനുണ്ട്. അതുകൂടി എത്തിയാൽ മാത്രമേ ഈ പ്രക്രിയയും പൂർണ്ണതോതിൽ ആരംഭിയ്ക്കുവാൻ കഴിയൂ.
കൂടാതെ, അഴിമുഖത്തെ ആഴക്കുറവ് മനസിലാക്കുന്നതിനുവേണ്ടി ബോയകൾ സ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നുയെങ്കിലും അതിന്റെ പ്രവർത്തനങ്ങളും ഒന്നുമായില്ല. രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായി താഴംമ്പള്ളി പുലിമുട്ടിലേക്കുള്ള റോഡ് നവീകരണവും യുദ്ധകാലാടിസ്ഥാനത്തിൽ ഉടൻ ആരംഭിക്കുമെന്ന് പറഞ്ഞെങ്കിലും അതിന്റെ പ്രവർത്തനങ്ങളും ഇങ്ങുമെത്തിയിട്ടില്ല.

