സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷൻ (സി.ഡബ്ല്യൂ.പി.ആർ.എസ്) മുതലപ്പൊഴി പഠന റിപ്പോർട്ടിന് രൂപരേഖയായി.
ഇതോടെ, പഠനറിപ്പോർട്ടിന്മേലുള്ള ചർച്ചകൾ ആരംഭിച്ചു. നടപടി ക്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം ചിറയിൻകീഴ് പഞ്ചായത്ത് ഓഫീസിൽ വച്ച് മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുമായി സംഘം ചർച്ച നടത്തി.
കേന്ദ്ര സ്ഥാപനമായ സി.ഡബ്ല്യു.പി.ആർ.എസ് നടത്തിയ പഠനത്തിൽ പ്രധാനമായും നാല് ഘടകങ്ങളാണ് പരിശോധിച്ചത്. ഇതിനെ ആസ്പദമാക്കി പുതിയ അലൈൻമെന്റിന് ധാരണ ഉണ്ടാക്കിയിട്ടുണ്ട്. ഇതനുസരിച്ച് നിലവിലെ പുലിമുട്ടിന്റെ നീളം കൂട്ടും. ഘടനയിലും മാറ്റം വരുത്തും. നിലവിൽ നേരെ കടലിലേക്ക് തുറക്കുന്ന രീതിയിലാണ് പുലിമുട്ട് നിർമിച്ചിരിക്കുന്നത്.
ഇത് മാറ്റി വടക്ക് പടിഞ്ഞാറ് ദിശയിൽ തുറക്കുന്ന രീതിയിൽ പുലിമുട്ട് വികസിപ്പിക്കും. പുതിയ അലൈൻമെന്റ് സംബന്ധിച്ച് മത്സ്യത്തൊഴിലാളികൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നുള്ള തിരയെ പ്രതിരോധിക്കാൻ നിർമ്മാണത്തിനാകില്ലെന്നും കായലിൽ നിന്ന് ഒഴുകിവരുന്ന മണലിന്റെ ഒഴുക്കടക്കമുള്ള പ്രശ്നങ്ങളുമാണ് ചൂണ്ടിക്കാട്ടുന്നത്.
ചർച്ചയിൽ സംസ്ഥാന ഹാർബർ എൻജിനീയറിങ് വകുപ്പ് ചീഫ് എൻജിനീയർ ജോമോൻ കെ. ജോർജ്, എക്സിക്യൂട്ടീവ് എൻജിനീയർ അനിൽകുമാർ, അസി.എക്സിക്യൂട്ടീവ് എൻജിനീയർ അരുൺകുമാർ തുടങ്ങിയവർ പങ്കെടുത്തു.
ഹാർബർ വകുപ്പിന്റെയും മത്സ്യത്തൊഴിലാളികളുടെയും അഭിപ്രായങ്ങൾ കൂടി പരിഗണിച്ചുകൊണ്ടാകും അന്തിമ റിപ്പോർട്ട് സമർപ്പിക്കുക എന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്.

