ലഹരി ഉപയോഗം ചോദ്യം ചെയ്തതിന് കഠിനംകുളം പുതുക്കുറിച്ചിയില്‍ വീടിന് നേരെ കല്ലേറും അക്രമവും. പുതുക്കുറിച്ചി പുന്നമൂട് ഹൗസില്‍ നദീറയുടെ വീടിന് നേരെ അക്രമം നടത്തിയെന്നാണ് പരാതി.
പുതുക്കുറിച്ചി സ്വദേശികളായ ഷിബിൻ, നെബിൻ, കൈഫ് എന്നിവർക്കെതിരെ വീട്ടുകാർ കഠിനംകുളം പൊലീസില്‍ പരാതി നല്കി. വീടിന്റെ മേല്‍ക്കൂരയിലെ ഷീറ്റും ജനാലകളും കസേരകളും, അടിച്ച് തകർത്തു.
ബുധനാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം. മതില് ചാടികടന്ന് കോമ്ബൗണ്ടിനുള്ളില്‍ ലഹരി ഉപയോഗിച്ചത് ചോദ്യം ചെയ്തതാണ് അക്രമത്തില്‍ കലാശിച്ചത്. നദീറക്ക് നേരെ അക്രമവും അസഭ്യവർഷം നടത്തിയ സംഘം ചോദ്യം ചെയ്ത മക്കളെയും അക്രമിച്ചു. വീട്ടിലുണ്ടായിരുന്ന നായകളെയും ആക്രമിച്ചു. അക്രമത്തില്‍ പരിക്കേറ്റവർ പുത്തൻതോപ്പ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി.
സംഭവത്തില്‍ പൊലീസില്‍ പരാതി നല്കിയ വൈരാഗ്യത്തില്‍ രാത്രി എട്ടോടെ വീട് നേരെ കല്ലേറ് നടത്തുകയായിരുന്നു. സമീപത്തെ വീട്ടില്‍ ചികിത്സയില്‍ കഴിയുന്ന നദീറയുടെ ഭർത്താവ് റഷീദിന് ശാരീരിക ബുദ്ധിമുട്ടുകളുണ്ടാകുകയും അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കഠിനംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമികള്‍ നിരവധി കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.

