ചരിത്ര പ്രസിദ്ധമായ ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്രത്തിലെ കാളിയൂട്ട് മഹോത്സവത്തിന് ഭക്തിനിർഭരമായ തുടക്കം. മേൽശാന്തി കെ.മാധവൻ പോറ്റിയുടെ സാന്നിദ്ധ്യത്തിൽ ക്ഷേത്ര ഭണ്ഡാരപ്പിളള സ്ഥാനിയായ കാരേറ്റ് പേടികുളം സരസ്വതി ഭവനിൽ ജി.ജയകുമാർ താളിയോലയിൽ നീട്ടെഴുതി പൊന്നറ കുടുംബത്തിലെ കാരണവരായ ഉണ്ണികൃഷ്ണന് കൈമാറിയാണ് കുറികുറിക്കൽ നിർവ്വഹിച്ചത്.
പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിൽ ഇന്നലെ രാവിലെ 8.30നാണ് കുറി കുറിക്കൽ ചടങ്ങ് നടന്നത്. ഇതോടെ 9 ദിവസം നീളുന്ന കാളിയൂട്ടിന് തുടമായി. കാളീനാടകത്തിലെ രംഗങ്ങൾ അരങ്ങേറുന്നത് ക്ഷേത്രത്തിന് തെക്കുവശത്തുള്ള തുള്ളൽപ്പുരയിലാണ്. തുള്ളൽപ്പുരയിലെ നിലവിളക്കിലേയ്ക്ക് ദേവീ ചൈതന്യത്തെ ആവാഹിച്ചണ് ചടങ്ങുകൾ ആരംഭിച്ചത്. രണ്ടാം ദിനമായ ഇന്ന് കുരുത്തോലയാട്ടവും പഴങ്കഥ പറച്ചിലും നടക്കും. വെള്ളാട്ടം കളിയിലൂടെ ദേവിയുടെ ക്ഷീണം മാറ്റി ആനന്ദിപ്പിക്കാനാണ് കുരുത്തോല തുള്ളൽ എന്നാണ് പറയപ്പെടുന്നത്. കുരുത്തോല കൈത്തണ്ടയിലണിഞ്ഞ് രണ്ടുപേർ ചുവടുവച്ച് പഴങ്കഥ പറഞ്ഞ് ആടിപ്പാടിയാണ് ഇതവതരിപ്പിക്കുന്നത്. തിന്മയുടെ മേൽ നന്മ ആധിപത്യമുറപ്പിക്കുന്നതാണ് കാളിയൂട്ടിന്റെ ആന്തരിക ചൈതന്യം.

