അഞ്ചല്‍ക്കടവിൽ കരയിടിയുന്നു : പ്രദേശവാസികൾ ഭീതിയിൽ. ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്ത് പണ്ടകശാല വാര്‍ഡിന്റെ അതിര്‍ത്തിയിലൂടെ കടന്നു പോകുന്ന വാമനപൂരം നദിയുടെ അഞ്ചല്‍ക്കടവ് മുതല്‍ കൂട്ടുംവാതുക്കല്‍ ഭാഗം വരെയുളള കര ഇടിഞ് താഴുന്നതാണ് പ്രദേശവാസികളെ ഭീതിയിലാഴ്ത്തുന്നത്.
നദിയുടെ കരയും സമീപത്തു കൂടിയുളള റോഡും തമ്മിലുളള അകലം കുറഞ്ഞുവരികയാണ്, ഇതുമൂലം ധാരാളം വാഹനാപകടങ്ങള്‍ക്ക് സാധ്യതയേറുകയാണ്. മുതലപ്പൊഴി ഹാര്‍ബറിലേയ്ക്ക് മത്സ്യ തൊഴിലാളികള്‍ ധാരളമായി പകലും രാത്രികാലങ്ങളിലുമായി വാഹനങ്ങളുമായി ഈ റോഡിലൂടെയാണ് കടന്നു പോകുന്നത്. കൂടാതെ രണ്ട് വര്‍ഷം മുന്‍പ് ഇതിന് തൊട്ടടുത്ത നദിക്കരയില്‍ വേണ്ടരീതിയിലുളള സംരക്ഷണ ഭിത്തിയോ കല്‍കെട്ടോ ഇല്ലാത്ത കാരണത്താല്‍ കാര്‍ നദിയിലേയ്ക്ക് മറിഞ്ഞ് രണ്ടുപേര്‍ മരണപ്പെട്ടിരുന്നു. തുടര്‍ന്നും ഇതുപോലുള അപകടങ്ങള്‍ മുന്നില്‍ കണ്ട് ഇടിഞ്ഞു പോയ കരഭാഗത്ത് കല്‍കെട്ട് കെട്ടി സംരെക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വാര്‍ഡ് മെമ്പര്‍ വി.ബേബി , ജലവിഭവ വകുപ്പ് മന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചിരുന്നു.
അയതിന്റെ അടിസ്ഥാനത്തില്‍ ഇരിഗേഷന്‍ വകുപ്പ് ഏകദേശം നാല്‍പ്പത് ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ചീഫ് എഞ്ചിനീയര്‍ക്ക് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ നാളിതുവരെയായിട്ടും ഫണ്ട് അനുവദിച്ചിട്ടില്ല. എത്രയും വേഗം കല്‍കെട്ട് കെട്ടി നദീതീരവും റോഡും തമ്മിലുളള യഥാർത്ഥത്തിലുള്ള അകലം നിലനിർത്തി കൊണ്ട് അപകടം ഒഴിവാക്കണമെന്ന ആവശ്യം ഉയര്‍ന്നു വരികയാണ്.

