വിൽപ്പനക്കാർ അധിക മത്സ്യം കടവിൽ ഉപേക്ഷിച്ചുപോകുന്നത് കായിക്കര കടത്തിനെ മലിനമാക്കുന്നു. ദിനം പ്രതി വിദേശികളും സ്വദേശികളുമായ നിരവധി സഞ്ചാരികളും, വിദ്യാർത്ഥികളടക്കമുള്ള പ്രദേശവാസികളായ നൂറിലേറെ യാത്രക്കാരും കടന്നുപോകുന്ന അഞ്ചുതെങ്ങ് – വക്കം ഗ്രാമ പഞ്ചായത്ത്കളെ ബന്ധിപ്പിച്ചുകൊണ്ടുള്ള കായിക്കര കടവിലാണ് മത്സ്യവിൽപ്പന കഴിഞ്ഞ് അധികമായ് അവശേഷിയ്ക്കുന്ന മത്സ്യങ്ങൾ കടത്തിനും സമീപ പ്രദേശങ്ങളിലുമായി ഉപേക്ഷിച്ചു പോകുന്നത്.
ഇത്, പ്രദേശത്തെ ആകെ മലിനമാക്കിയ അവസ്ഥയിലാണ്, മൂക്ക് പോത്താതെ ഇതുവഴി സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. അഞ്ചുതെങ്ങ് – വക്കം പ്രദേശങ്ങളിൽ നിന്നുള്ള ചില്ലറ മത്സ്യ വിൽപ്പനക്കാരാണ് ദിനം പ്രതി വിൽപ്പനകഴിഞ്ഞ് അധികമായുള്ള കേടായ മത്സ്യങ്ങൾ കടവിലും പരിസര പ്രദേശങ്ങളിലും ഉപേക്ഷിയ്ക്കുന്നത്.
കൂടാതെ, ഇത്തരത്തിൽ ഉപേക്ഷിയ്ക്കപ്പെടുന്ന മത്സ്യം കഴിയ്ക്കുവാനായ് എത്തുന്ന തെരുവ് നായ്‌ക്കളുടെ വൻ സംഘവും പ്രദേശവാസികൾക്കും കടത്ത് യാത്രകർക്കും ഭീഷണിയായിട്ടുണ്ട്. ഇത്തരം നായ്‌ക്കൂട്ടത്തിന്റെ ആക്രമണത്തിൽ ദിവസങ്ങൾക്ക് മുൻപ് ഒരു വിദ്യാർത്ഥിക്ക് പരുക്ക് പറ്റിയിരുന്നു.
കേടായ മത്സ്യങ്ങൾ കടവ് പ്രദേശങ്ങളിൽ നിക്ഷേപിച്ച് പ്രദേശം മലിനമാക്കുന്നവർക്കെതിരെ ഗ്രാമ പഞ്ചായത്ത് ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവിശ്യം.

