എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ പത്താം ക്ലാസുകാരിയുടെ മരണത്തില്‍ ആരോപണവുമായി അച്ഛന് രംഗത്തുവന്നു. രാഖിശ്രീയുടെ മരണം യുവാവിന്റെ ശല്യം സഹിക്ക വയ്യാതെയെന്ന ആരോപണവുമായാണ് കുട്ടിയുടെ അച്ഛൻ രംഗത്തുവന്നിരിക്കുന്നത്.
ചിറയിന്‍കീഴ് പുളിമൂട്ട് കടവ് സ്വദേശിയായ 28 വയസുകാരന് നിരന്തരം ശല്യം ചെയ്തുവെന്നും ഒപ്പം ഇറങ്ങി വന്നില്ലെങ്കില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടിയുടെ അച്ഛന് ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു.
ആറ് മാസം മുമ്പ് ഒരുക്യാമ്പില്‍ വച്ചാണ് ഇയാളെ പരിചയപ്പെട്ടത്. പിന്നീട് ഇയാള്‍ കുട്ടിക്ക് ഒരു മൊബൈല്‍ ഫോണ്‍ നല്കി. വിളിച്ച് കിട്ടിയില്ലെങ്കില്‍ അമ്മയെയും സഹോദരിയെയും ബന്ധപ്പെടാന്‍ നമ്പറുകളും നല്കി. തന്നോടൊപ്പം വന്നില്ലിങ്കില്‍ വച്ചേക്കില്ലെന്നും ജീവിക്കാന്‍ അനുവദിക്കില്ലെന്നതും അടക്കമുള്ള ഭീഷണിയിലേക്ക് പിന്നീട് കാര്യങ്ങള്‍ നീങ്ങിയിരുന്നു ഭീഷണിക്കത്തുകളും നല്കി. ഈ മാസം 16-ന് ബസ് സ്റ്റോപ്പില്‍ വച്ച് തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അച്ഛന് രാജീവന് പ്രമുഖ മാധ്യമത്തോട് പറഞ്ഞു.
കഴിഞ്ഞ ദിവസം പത്താം ക്ലാസ് പരീക്ഷയുടെ ഫലം വന്നപ്പോള്‍ മികച്ച വിജയം നേടിയിരുന്നു രാഖിശ്രീ. മുഴുവന്‍ വിഷയങ്ങള്‍ക്കും രാഖിശ്രീക്ക് എ പ്ലസ് ആയിരുന്നു. ഫലമറിഞ്ഞശേഷം ശനിയാഴ്ച രാവിലെ സ്കൂളില്‍ നടന്ന അനുമോദനച്ചടങ്ങില്‍ അമ്മയോടൊപ്പം രാഖിശ്രീ പങ്കെടുത്തിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം സന്തോഷം പങ്കിട്ടാണ് രാഖിശ്രീ മടങ്ങിയത്. തുടര്‍ന്ന് ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ കൂന്തള്ളൂരിലുള്ള വീട്ടിലെ മുറിക്കുള്ളിലെ ശുചിമുറിക്കുള്ളില്‍ മരിച്ചനിലയിലാണ് മൃതദേഹം വീട്ടുകാര്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ നാട്ടുകാര്‍ ഹോസ്പിറ്റലില്‍ എത്തിക്കുകയും പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. മരണകാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.
വിജയാഹ്ലാദം പങ്കിടാന്‍ കുട്ടികള്‍ക്കൊപ്പം രാഖിശ്രീയും സ്കൂളിലെത്തിയിരുന്നുവെന്നും പിന്നീടുണ്ടായ കാര്യങ്ങളെ കുറിച്ച് അന്വേഷിക്കുകയാണെന്നും ചിറയിന്‍കീഴ് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

