അപകടങ്ങൾ തുടർക്കഥയായ മുതലപ്പൊഴി ഹാർബർ കാലവർഷം കഴിയുന്നതുവരെ അടച്ചിടണമെന്ന് ഫിഷറീസ് ജോയിന്റ് ഡയറക്ടറുടെ റിപ്പോർട്ട്.
റിപ്പോർട്ട് ഫിഷറീസ് ഡയറക്ടർക്ക് കൈമാറി. ഡയറക്ടർ റിപ്പോർട്ട് പഠിച്ച ശേഷം സർക്കാരിലേക്ക് കൈമാറും. മന്ത്രിതല ചർച്ചയ്ക്ക് ശേഷം റിപ്പോർട്ടിൻമേൽ അന്തിമ തീരുമാനമെടുക്കും. ഈ വർഷം ഇതുവരെ ആറുപേർ ഇവിടെ മരിച്ചു. 2022 ൽ 12 പേരും. മത്സ്യബന്ധനം നടത്തരുതെന്ന നിർദ്ദേശം അപ്രായോഗികമാണെന്നാണ് ഭൂരിഭാഗം പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെയും അഭിപ്രായം. അടുത്ത ദിവസങ്ങളിൽ സർക്കാർ പ്രതിനിധിയുടെ സാന്നിദ്ധ്യത്തിൽ ചേരുന്ന മത്സ്യമേഖലയിലെ സംഘടനകളുടെ യോഗത്തിൽ ഇത് വിശദമായി ചർച്ച ചെയ്യും.
ഹാർബർ എൻജിനിയറിംഗ് വകുപ്പിന്റെ മേൽനോട്ടത്തിൽ 40 കോടി രൂപ ചെലവിലാണ് മുതലപ്പൊഴി ഹാർബർ നിർമ്മിച്ചത്. പദ്ധതി പൂർത്തീകരിച്ചിരുന്നെങ്കിലും തുറമുഖ ചാനലിൽ മണ്ണ് അടിഞ്ഞതിനാൽ യാനങ്ങൾക്ക് സൗകര്യപ്രദമായി കരയ്ക്കെത്താൻ കഴിയുന്നില്ല.

