മത്സ്യത്തൊഴിലാളി യാനത്തിൽ പരിശോധനയ്ക്കെത്തിയ മറൈൻ എൻഫോഴ്സ്മെന്റിന്റെ ബോട്ട് ഇടിപ്പിച്ചതായ് ആക്ഷേപം : മത്സ്യതൊഴിലാളികൾ മുതലപ്പൊഴി റോഡ് ഉപരോധിച്ചു.
അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികളുടെ യാനത്തിൽ പരിശോധനയ്ക്കെത്തിയ മറൈൻ എൻഫോഴ്സ്മെന്റിന്റെ ബോട്ട് ഇടിപ്പിച്ചതായുള്ള ആക്ഷേപത്തെ തുടർന്ന് മത്സ്യതൊഴിലാളികൾ മുതലപ്പൊഴി റോഡ് ഉപരോധിച്ചു.
ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. കടലിലെ ദൂര പരിധി ലംഘിച്ചുകൊണ്ടുള്ള മത്സ്യബന്ധന യാനങ്ങളെ പിടികൂടുവാനുള്ള മറൈൻ എൻഫോഴ്സ്മെന്റിന്റെ പരിശോധനകൾക്കിടെ മുതലപ്പൊഴി അഴിമുഖത്തിന് സമീപത്ത് വച്ച് എൻഫോഴ്സ്മെന്റിന്റെ സ്ക്വാഡ് സഞ്ചരിച്ചിരുന്ന ബോട്ട് മത്സ്യബന്ധന യാനത്തിൽ ഇടിപ്പിച്ചതായാണ് മത്സ്യത്തൊഴിലാളികൾ ആക്ഷേപം ഉയർത്തുന്നത്.
ഈ സമയത്തിൽ വള്ളത്തിൽ നാല്പതോളം മാസ്യത്തൊഴിലാളികൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഇതേതുടർന്ന് യാനത്തിൽ ഇടിപ്പിച്ച ബോട്ട് കസ്റ്റഡിയിൽ എടുക്കണമെന്നും ബോട്ടിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെ മനഃപൂർവ്വമായ നരഹത്യക്ക് കേസ് എടുക്കണമെന്നും ആവിശ്യപ്പെട്ടായിരുന്നു മത്സ്യത്തൊഴിലാളികൾ റോഡ് ഉപരോധിച്ചത്.
തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും മത്സ്യത്തൊഴിലാളികളുമായി ചർച്ചകൾ നടത്തുകയും ചെയ്തു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന ഉറപ്പിന്മേൽ പത്ത് മണിയോടെ ഉപരോധം അവസാനിപ്പിച്ചു.
എന്നാൽ ബോട്ട് ബോധപൂർവ്വം ഇടിച്ചതല്ലെന്നും കടൽ ഓളത്തിൽ മുന്നോട്ട് നീങ്ങിയ ബോട്ട് മത്സ്യബന്ധന യാനത്തിൽ ഉരഞ് നീങ്ങുകയുമാണ് ഉണ്ടായതെന്നും ബോട്ടിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ പറയുന്നു.

