പ്രസിഡന്റ് രാജിവച്ചതിനെതുടർന്ന് ആഴ്ചകളോളം ഭരണ പ്രതിസന്ധി നേരിട്ട ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിൽ വീണ്ടും പ്രതിസന്ധിയെന്ന് സൂചന.
ഇത്തവണ വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സ്ഥാനത്തെചൊല്ലിയാണ് ഭരണകക്ഷി മെമ്പർമാർക്കിടയിൽ ചേരിപ്പോര് രൂക്ഷമായിരിക്കുന്നത്.
പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് പോരുകളെ തുടർന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കേണ്ടി വന്നത് ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിനെ വിവാദങ്ങളിലേക്ക് തള്ളിവിട്ടിരുന്നു. തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപ്പടുകയും വോട്ടെടുപ്പിലൂടെ പ്രസിഡന്റിനെ തിരഞ്ഞെടുക്കുകയുമായിരുന്നു.
നിലവിലെ പ്രസിഡന്റ് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം പ്രസിഡന്റ് സ്ഥാനത്ത് എത്തിയതോടെ ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് വനിതാ മെമ്പറിന് നൽകിയതാണ് ഇപ്പോൾ ഭരണപക്ഷ മെമ്പർമാരെ ചൊടിപ്പിച്ചിരിക്കുന്നത്.
മൂന്നാം വാർഡ് മെമ്പറിന് ചെയർമാൻ സ്ഥാനം നൽകിയാൽ തങ്ങൾ രാജിവെക്കുമെന്ന പരസ്യ പ്രഖ്യാപനവുമായി ഏതാനും ഭരണ കക്ഷി മെമ്പർമാർ ഇതിനോടകം പഞ്ചായത്ത് ഓഫീസ് വളപ്പിൽ പരസ്യമായി പ്രതിഷേധം അറിയിച്ചുകഴിഞ്ഞു.
പാർലമെന്റ് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഭരണപക്ഷ പാർട്ടിയിലെ അധികാര തർക്കങ്ങളും പടലപിണക്കങ്ങളും പാർട്ടി നേതൃത്വത്തിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

