ശാർക്കര ദേവീക്ഷേത്ര ആറാട്ട്കുളത്തിൽ നാപ്കിനുകൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പതിവാകുന്നു.
കാലങ്ങളായ് ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്ര മീനാഭരണി മഹോത്സവത്തിന്റെ ഭാഗമായുള്ള ആറാട്ട് കർമ്മങ്ങൾക്ക് വേദിയാകുന്ന ആൽത്തറമൂട്ടിലെ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിന് സമീപത്തെ ക്ഷേത്ര കുളത്തിലാണ് നാപ്കിനുകൾ ഉൾപ്പെടെയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പതിവായിരിക്കുന്നത്.
ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് ആൽത്തറമൂട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം – കേരളേശ്വര ശിവക്ഷേത്രം തുടങ്ങിയ ദേവസ്വം ബോർഡിന് കീഴിലെ ചരിത്ര പ്രസിദ്ധ ക്ഷേത്രങ്ങൾക്ക് സമീപത്തെ ക്ഷേത്രകുളത്തിൽ ഭക്തജനങ്ങളുടെ മനസ്സ് മരവിപ്പിക്കും വിധം മാലിന്യം നിക്ഷേപിക്കുന്നത് ശ്രദ്ധയിൽപെട്ടതോടെ വിഷയം നിരവധി തവണ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടി സ്വീകരിക്കുവാൻ ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ല.
കുളത്തിന് ചുറ്റും സംരക്ഷണ ഭിത്തി കെട്ടിയിട്ടുണ്ടെങ്കിലും കുളത്തിലേക്ക് കടക്കുവാനായ് നാല് വശങ്ങളിലായ് തയ്യാറാക്കിയിട്ടുള്ള കവാടങ്ങളിൽ ഗേറ്റ് ഇല്ലാത്തതാണ് കുളം മലിനപ്പെടാനുള്ള പ്രധാന കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.
ഭക്തജനങ്ങൾ പുണ്യസ്ഥാനമായ് കാണുന്ന കുളത്തിൽ നാപ്കിൻ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിക്ഷേപിച്ച് വികൃതമാക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുകയും, അതിനോടൊപ്പം തന്നെ ക്ഷേത്രക്കുളം അടിയന്തരമായ് ശുചീകരണ പ്രവർത്തികൾ നടത്തുകയും ക്ഷേത്രകുളത്തിന്റെ സംരക്ഷണ കവാടങ്ങളിൽ വാതിലുകൾ സ്ഥാപിക്കുമാനുള്ള നടപടികൾ ഉണ്ടാകണമെന്നുമാണ് ഭക്തജനങ്ങളുടെ ആവിശ്യം.

