അഞ്ചുതെങ്ങ് മുതലപ്പൊഴി മേഖലകളിൽ മത്സ്യബന്ധനയാനങ്ങളിൽ ഉല്ലാസ യാത്രകൾ പെരുകുന്നു. ഇതോടെ അനധികൃത സവാരികൾക്കെതിരെ കർശന നടപടികളുമായ് കോസ്റ്റൽ പോലീസും രംഗത്തുവന്നിരിക്കുകയാണ്.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ, സ്ത്രീകളും കുട്ടികളുമടക്കമുള്ളവരുമായി കടലിൽ മത്സ്യബന്ധനയാനങ്ങളിൽ ഉല്ലാസ സവാരി നടത്തുന്നവർക്കെതിരെയാണ് കോസ്റ്റൽ പോലീസിന്റെ നേതൃത്വത്തിൽ ശക്തമായ നടപടികൾ ആരംഭിച്ചിരിക്കുന്നത്.
നടപടികളുടെ ഭാഗമായി ഇതിനോടകം. മേഖലയിലെ ചെറുതും വലുതുമായ നിരവധി മത്സ്യബന്ധന വള്ളങ്ങൾക്കെതിരെയാണ് നടപടി സ്വീകരിച്ചിട്ടുള്ളത്. ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും കൂടാതെ 90000 മുതൽ 10000 രൂപ വരെയാണ് പിഴ ചുമത്തുകയും ചെയ്തിട്ടുള്ളതായാണ് റിപ്പോർട്ട്കൾ.
വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ രാജേഷിന്റെ നിർദേശപ്രകാരം ഇതിനോടകം മറൈൻ എൻഫോഴ്സ്മെന്റ്ന്റെയും അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ അഞ്ചുതെങ്ങ് കടലിലും കായലിലും പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരി 23 ന് വർക്കല വെട്ടൂർ സ്വദേശിയായ അസ്സിമിന്റെ ഉടമസ്ഥതയിലുള്ള IND KL 01 MO 12396 നമ്പർ വള്ളം അനധികൃത സവാരിയുടെ അടിസ്ഥാനത്തിൽ കസ്റ്റഡിയിൽ എടുക്കുകയും KMFR ആക്ട് പ്രകാരം പിഴ ചുമത്തുകയും ചെയ്തിരുന്നു. കൂടാതെ, കഴിഞ്ഞ ദിവസം പട്രോളിങ് നടത്തിവരവേ മുതലപ്പൊഴി അഴിമുഖത്തിന് പുറത്തായി മതിയായ രേഖകളില്ലാതെ മത്സ്യബന്ധനം നടത്തിയ ഇരവിപുരം പുത്തൻതുറ സ്വദേശിയായ ജൂലിയസ് കാസ്പർ എന്നയാളുടെ തമിഴ്നാട് രാജിസ്ട്രേഷനിലുള്ള IND TN 15MM 6157 നമ്പർ അരുൾ മേരി എന്ന ബോട്ട് കസ്റ്റഡിയിൽ എടുക്കുകയും KMFR ആക്ട് പ്രകാരം വൻ തുക പിഴ നൽകുകയും ചെയ്തിരുന്നു.
വരുംദിവസങ്ങളിലും അനധികൃത സവാരികൾക്കെതിരെയും മതിയായ രേഖകളില്ലാത്ത മത്സ്യബന്ധന യാനങ്ങൾക്കെതിരെയും ശക്തമായ നിയമനടപടി ഉണ്ടാകുമെന്നാണ് സൂചന.

