വ്യാവസായിക ലോകത്ത് ഒരുകാലത്ത് ആറ്റിങ്ങല്‍ അറിയപ്പെട്ടത് അഞ്ചുതെങ്ങ് കയറിലൂടെയായിരുന്നു. എന്നാൽ ഇന്ന് അത് വെറും കേട്ടുകേൾവി മാത്രം.
ആൾ ഇന്ത്യ റേഡിയോയുടെ കമ്പോള നിലവാരത്തിലൂടെ ”അഞ്ചുതെങ്ങ് കയറിന്റെ” വില പറയുന്നതും പത്രങ്ങളിലെ കമ്പോളനിലവാരത്തിലൂടെ അഞ്ചുതെങ്ങ് കയറിന്റെ ഗുണ-ഗണങ്ങളും സവിശേഷതകളും അച്ചടിയ്ച്ചു വരുന്നതുമെല്ലാം, അഞ്ചുതെങ്ങിലെ ഒരുകാലഘട്ടത്തിന്റെ തലമുറക്കാരുടെ സ്വാകാര്യ അഹങ്കാരമായിരുന്നു എന്നത് ഇന്ന് നമ്മളിൽ എത്രപേർക്ക് അറിയാം…?
ചരിത്രങ്ങളിൽ നിന്നും അഞ്ചുതെങ്ങ് എത്രയേറെ അകലെപോയിരിയ്ക്കുന്നു എന്നതിന് ഏറ്റവും അടുത്ത ഒരു അർത്ഥവത്തായ ഉദാഹരണമാണിത്, സ്വാതന്ത്ര്യസമര കാലഘട്ടങ്ങളെ ഒരുപക്ഷെ നമുക്ക് വർഷങ്ങളുടെ തലമുറകളുടെ ഒഴുക്കിൽപ്പെട്ട് മാഞ്ഞുപോയി എന്ന് വിശേഷിയ്‌പ്പിയ്ക്കുവാൻ കഴിയും
എന്നാൽ ഇന്ന് ജീവിച്ചിരിയ്ക്കുന്ന മുതിർന്ന തലമുറയ്ക്ക് അവരുടെ കണ്മുന്നിൽ അനുഭവിയ്ച്ചറിയുവാൻ കഴിഞ്ഞിരുന്ന ” അഞ്ചുതെങ്ങ് കയർ ” എന്ന ഇതിഹാസത്തെ കാലഹരണപ്പെട്ടുപോയ റേഡിയോയിലൂടെയോ പത്ര മാധ്യമങ്ങളിലൂടെയോ എന്തിനു ഏറെ പറയണം ഇന്റർനെറ്റിൽ പരതിയാൽ പോലും കണ്ടെത്താൻ കഴിയില്ലായെന്നത്, എത്രയേറെ ദൂരം അഞ്ചുതെങ്ങ് എന്ന നമ്മുടെ ഗ്രാമം ചരിത്രങ്ങളിൽ നിന്നും ഒഴുവാക്കപ്പെട്ടിരിയ്ക്കുന്നു എന്നതിനുള്ള ബാക്കിപത്രംമാത്രമാണ്.
ഒരുപക്ഷെ അഞ്ചുതെങ്ങ് കോട്ട പണ്ടേ തകർന്നടിഞ്ഞിരുന്നെങ്കിൽ അഞ്ചുതെങ്ങ് എന്ന പേരുപോലും ചരിത്ര പുസ്തകങ്ങളിൽ ഇടം നേടില്ലായിരുന്നു എന്നുവേണം കരുതുവാൻ. ഇതൊക്കെ യാഥാർഥ്യങ്ങൾ, നമുക്ക് വിഷയത്തിലേക്ക് കടക്കാം… ” അഞ്ചുതെങ്ങ് കയർ ”
അഞ്ചുതെങ്ങ്, വക്കം, കടയ്ക്കാവൂര്‍, വെട്ടൂര്‍, കാപ്പില്‍, ഇടവ, കഠിനംകുളം, അലൂര്‍, ചിറയിന്‍കീഴ് പഞ്ചായത്തുകളില്‍ ആ കാലഘട്ടങ്ങളിലെ കയർ ഉല്‍പ്പാദന മേഖലകൾ ആയിരുന്നു എങ്കിലും ഗുണനിലവാരത്തിലും മേന്മയിലും അഞ്ചുതെങ്ങ് കയര്‍ ആയിരുന്നു മുൻപന്തിയിൽ. അതുകൊണ്ടുകൂടിയാകണം പൊതുവെ ഈ മേഘലകളിൽ നിന്ന് ഉൽപ്പാദിയ്ക്കപ്പെടുന്ന കയറുകൾക്ക് നൽകിയ വിളിപ്പേര് ” അഞ്ചുതെങ്ങ് കയർ ” എന്നായിരുന്നു.
അഞ്ചുതെങ്ങ് കയർ എന്നാൽ സ്വര്‍ണ്ണനാരുകള്‍ പോലെ തോന്നിക്കുന്നവയാരുന്നു മാത്രവുമല്ല കടൽ വെള്ളം കലർന്ന ഉപ്പുരസമുള്ള തോടുകളിൽ അഴുക്കിയെടുക്കുന്ന തൊണ്ടയിലെ ചകിരിനാരുകൾക്ക് മറ്റു കയറുകളെ അപേക്ഷിയ്ച്ചു ബലവും കരുത്തും വളരെ കൂടുതലായിരുന്നു.
ഇനി നമുക്ക് എങ്ങനായിരുന്നു ഇതിന്റെ ഉത്പാദനം എന്ന് നോക്കാം, തേങ്ങയുടെ തൊണ്ട് ചതച്ചോ ചതക്കാതെയോ വെള്ളത്തിലിട്ട് ചീയിച്ചായിരുന്നു പ്രധാനമായും കയർ ഉൽപ്പാദനത്തനിനായി ഉപയോഗിച്ച് പോന്നിരുന്നത്. തോണ്ടുകൾ കയറുകൊണ്ടു കെട്ടി കൂട്ടമായണ് വെള്ളത്തിൽ നിക്ഷേപിയ്ക്കുന്നു. ഇത്തരത്തിൽ നിക്ഷേപിയ്ച്ച തോണ്ടുകൾ എളുപ്പത്തിൽ വെള്ളത്തിലേക്ക് താഴ്ന്നുപോകുന്നതിനായി മുകളിൽ ആ ജലാശയത്തിൽ നിന്നുതന്നെ അടിത്തട്ടിലെ മണ്ണ് കോരി തൊണ്ടിന് മുകളിൽ മൂടിന്നു തുടർന്ന് മാസങ്ങൾക്ക് ശേഷം വെള്ളത്തിനടിയിൽ വച്ച് പൂർണ്ണമായും അഴുകിയ അവസ്ഥയിലായ തൊണ്ടിനെ പാരമ്പര്യരീതിയിൽ ദണ്ഡുകൊണ്ട് തല്ലി ചകിർച്ചോർ കളയുന്നു ഇങ്ങനെ വേർതിരിയ്ക്കപ്പെടുന്ന നാരിനെ ചകിരി എന്നു വിളിക്കുന്നു. ഈ നാരിനെ പിരിച്ചെടുത്താണ് കയർ നിർമ്മിയച്ചിരുന്നത്.
എഴുതിയത് : അഞ്ചുതെങ്ങ് സജൻ
©️

