തുറമുഖ അഴിമുഖത്ത് അപകട ഭീക്ഷണിയായി മാറിയ മണൽ നീക്കത്തിലെ മെല്ലെ പോക്കാണ് മുതലപ്പൊഴിയെ വീണ്ടും അപകടക്കെണിയാക്കുന്നത്. കാലവർഷത്തിന് മുൻപേ അഴിമുഖം സുരക്ഷിതമാക്കുമെന്ന സർക്കാർ ഉറപ്പുകളെല്ലാം പാഴ് വാക്കായി. മണൽ നീക്കം വേഗത്തിലാക്കണമെന്ന മത്സ്യത്തൊഴിലാളികളുടെ മുറവിളിയും സർക്കാർ ചെവികൊള്ളാൻ തയ്യാറാകാതിരുന്നത് ദുരന്തങ്ങളെ ക്ഷണിച്ചുവരുത്തുന്നതാക്കി.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ പതിമൂന്ന് അപകടങ്ങളിലായി മൂന്നു പേരുടെ ജീവനാണ് മുതലപ്പൊഴിയിൽ നഷ്ടമായത് . വ്യാഴാഴ്ച അർദ്ധരാത്രി ഒന്നര മണിയോടെ വള്ളം മറിഞ്ഞ് അഞ്ചുതെങ്ങ് മാമ്പള്ളി പുതുമണൽ വീട്ടിൽ വിക്ടർ തോമസിൻ്റെ (50) ജീവനാണ് ഒടുവിൽ പൊലിഞ്ഞത്. ഏപ്രിൽ 29 ന് പുതുക്കുറിച്ചി തെരുവിൽ തൈവിളാകം വീട്ടിൽ ജോൺ ഫെർണാൻ്റസ് (64),മെയ് 28 – അഞ്ചുതെങ്ങ് മുഖ്യസ്ഥാൻ പറമ്പ് സ്വദേശി അബ്രഹാം റോബർട്ട് (60) എന്നിവരുടെ ജീവനും കടൽ കവർന്നെടുത്തു.
അഴമില്ലാത്തിനാൽ ശക്തമായി തിരമാലകളും അടിയൊഴുക്കുണ്ടാകുന്നതാണ് അപകടങ്ങളുടെ എണ്ണം വർദ്ധിക്കാനിടയക്കുന്നത്. അഴിമുഖത്ത് മണൽ നീക്കം ചെയ്യാനായി മണ്ണുമാന്തി ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളാണ് കഴിഞ്ഞ മൂന്നുമാസമായി നടന്നു വരുന്നത്.മണ്ണ് മാന്തിയിലൂടെ
കോരിയെടുക്കുന്നതിന്റെ ഇരട്ടിയായി അഴിമുഖത്തേക്ക് മണൽ ഒഴുക്ക് തുടർന്നതോടെ ഇത് വെറും പ്രഹസനമായി മാറി. കവാടത്തിൽ
6 മീറ്റർ താഴ്ചയിൽ 400 മീറ്റർ നീളത്തിൽ മണ്ണ് നീക്കിയാൽ മാത്രമെ വള്ളങ്ങൾക്ക് സുഗമമായി കടന്നുപോകാനാകൂ. നിലവിൽ രണ്ടുമീറ്റർ താഴെ മാത്രമാണ് ആഴം ഉള്ളതെന്ന് തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. അപകട സമയത്ത് രക്ഷാപ്രവർത്തനത്തിന് മതിയായ സംവിധാനങ്ങൾ ഇല്ലാത്തതും മരണങ്ങളുടെ എണ്ണം വർദ്ധിക്കാനിടയാക്കുകയാണ്. മത്സ്യബന്ധനം കഴിഞ്ഞ് തൊഴിലാളികൾ തീരത്തെത്തുന്നത് പലപ്പൊഴും ഭാഗ്യം കൊണ്ട് മാത്രമാണ്.

