പ്രദേശവാസികളായ കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ച് ചിറയിൻകീഴ് റെയിൽവേ മേൽപ്പാല പൈലിങ്. ചിറയിൻകീഴ് റെയിൽവേ മേൽപ്പാല നിർമ്മാണത്തിന്റെ ഭാഗമായി നടന്നുവരുന്ന പൈലിങ്ങിനിടെ ഇതുവഴി കടന്നുപോകുന്ന വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ്ലൈൻ പൊട്ടിയതാണ് നാട്ടുകാരുടെ ദുരിതത്തിന് കാരണമെന്നാണ് സൂചന.
തന്മൂലം, ആനത്തലവട്ടം, പുതുക്കരി, തെക്കുംഭാഗം, പണ്ടകശ്ശാല, ആൽത്തറമൂട് തുടങ്ങിയ വിവിധ മേഖലകളിൽ കുടിവെള്ളം ലഭിക്കാതായിട്ട് ദിവസങ്ങൾ കഴിയുന്നതാണ് നാട്ടുകാർ പറയുന്നത്.
പൈലിങ്ങിനിടെ കേടുപാട് സംഭവിച്ച കുടിവെള്ള പൈപ്പ് നന്നാക്കുവാനുള്ള നടപടി സ്വീകരിക്കാതെ വാൽവ് അടച്ച് കുടിവെള്ള വിതരണം പൂർണ്ണമായും നിർത്തിവച്ചുകൊണ്ട് നിർമ്മാണ പ്രവർത്തികളുമായി മുന്നോട്ടുപോകുകയാണ്.
വിവിധ പ്രദേശങ്ങളിൽ നിന്ന് ജനപ്രതിനിധികളടക്കം കുടിവെള്ളം ലഭ്യമാകുന്നില്ലെന്ന പരാതിയുമായി പല തവണ ആറ്റിങ്ങൽ വാട്ടർ അതോറിറ്റിയെ സമീപിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
എത്രയും പെട്ടെന്ന്തന്നെ അറ്റകുറ്റപ്പണികൾ തീർത്ത് പ്രദേശങ്ങളിൽ കുടിവെള്ളം എത്തിയ്ക്കുവാനുള്ള അടിയന്തര നടപടികൾ ഉണ്ടാകണമെന്നാണ് നാട്ടുകാർ പറയുന്നത്

