ളാഹയ്ക്ക് സമീപം വിളക്ക് വഞ്ചി വളവിൽ ആന്ധ്രയില്‍ നിന്ന് എത്തിയ ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞ് അപകടം. അതിവേഗത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെ ബസിലുണ്ടായിരുന്ന 44 തീര്‍ഥാടകരെയും രക്ഷപ്പെടുത്തി ആശുപത്രിയിലേക്കു മാറ്റി.
ഗുരുതരമായി പരിക്കറ്റ എട്ടുവയസുള്ള ആണ്‍കുട്ടി ഉള്‍പ്പെടെ മൂന്നു പേരെ കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി. 18 പേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കും ബാക്കി ഉള്ളവരെ പെരുനാട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്കും മാറ്റി. എല്ലാവര്‍ക്കും പ്രഥമശുശ്രൂഷ ലഭ്യമാക്കി. ഇന്നു രാവിലെയായിരുന്നു അപകടം.
പോലീസ്, ഫയര്‍ഫോഴ്‌സ്, മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ് അതിവേഗം രക്ഷാപ്രവര്‍ത്തനം നടത്തിയത്. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ജില്ലാ പോലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്‍, പോലീസ് സ്‌പെഷല്‍ ഓഫീസര്‍ ഹേമലത, സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, അടൂര്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പി.ബി. ഹര്‍ഷകുമാര്‍ തുടങ്ങിയവര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്ത് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

