ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിൽ മാലിന്യസംസ്കരണ പ്ലാന്റ് വേണമെന്നാവശ്യം ശക്തമാവുന്നു. ചിറയിൻകീഴിലെ പ്രധാന ജംഗ്ഷനുകളെല്ലാം ഇപ്പോൾ മാലിന്യനിക്ഷേപ കേന്ദ്രങ്ങളാണ്. മാലിന്യങ്ങൾ മറവ് ചെയ്യാൻ സ്ഥലം ഇല്ലാത്തതും, മാലിന്യങ്ങൾ പൊതു നിരത്തുകളിൽ വലിച്ചെറിയുന്നതും കാരണം പ്രദേശത്തെ റോഡരുകുകളിൽ മാലിന്യം കുന്നുകൂടി.
വലിച്ചെറിയുന്ന മാലിന്യങ്ങൾ കാരണം ചിറയിൻകീഴ് ബസ് സ്റ്റാൻഡ് പരിസരം ദുർഗന്ധ പൂരിതമാണ്. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷന്റെ പടിഞ്ഞാറ് ഭാഗത്ത് പ്രവർത്തിക്കുന്ന താത്കാലിക ചന്തയുടെ പരിസരത്തും മാലിന്യ കൂമ്പാരങ്ങൾ കാണാം. മൂക്ക് പൊത്തി പിടിക്കാതെ ഇതു വഴി കാൽനട യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയില്ല.ചിറയിൻകീഴ് പാലകുന്ന് മുതൽ – ചിറയിൻകീഴ് റെയിൽവേ ഗേറ്റ് വരെയുള്ള റോഡരുകിൽ പലയിടത്തും മാലിന്യ കൂമ്പാരങ്ങൾ കാണാം. പൗൾട്രീ ഫാമുകളിൽ നിന്നുള്ള ഇറച്ചി മാലിന്യങ്ങൾ ചില വിരുതന്മാർ രാത്രിയുടെ മറവിൽ റോഡരികിൽ തള്ളുന്നതായും ആക്ഷേപമുണ്ട്.
ശാർക്കര ആറ്, പുളിമൂട്ട് കടവ്, കാട്ടുമുറാക്കൽ പാലം എന്നിവിടങ്ങളിലും രാത്രിയുടെ മറവിൽ വാഹനങ്ങളിലെത്തി മാലിന്യങ്ങളും, ഇറച്ചി അവശിഷ്ടങ്ങളും ചാക്കുകളിലും കവറുകളിലും പുഴയിലേക്ക് എറിയുന്ന സാമൂഹ്യ വിരുദ്ധന്മാരുടെ എണ്ണവും വർദ്ധിക്കുകയാണ്. മാലിന്യം റോഡരുകിൽ നിക്ഷേപിക്കുന്നവരെ കണ്ടെത്തി പ്രശ്നം പരിഹരിക്കണമെന്നും, മാലിന്യങ്ങൾ സംസ്കരണത്തിന് ഒരു പ്ലാന്റ് കൂടി നിർമിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം

