പുനർഗേഹം പദ്ധതിയിലുൾപ്പെട്ട വീടുകൾ പൊളിച്ചുനീക്കാത്തത് സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നു.
ഇത്തരണം വീടുകൾ കേന്ദ്രീകരിച്ച് ലഹരി ഉപയോഗവും അനാശാസ്യ പ്രവർത്തനങ്ങളും വർദ്ധിച്ചുവരുകയാണ്. സ്കൂൾ വിദ്യാർത്ഥിനികളെയടക്കം ഇത്തരം വീടുകളിൽ എത്തിച്ച് ദുരുപയോഗം ചെയ്യുന്നതായി സമീപ വാസികൾ പറയുന്നു.
കൂടാതെ ഇത്തരം ആളൊഴിഞ്ഞ വീടുകൾ കേന്ദ്രകരിച്ച് കൊട്ടേഷൻ പ്രവർത്തനങ്ങളും നടന്നുവരുന്നുണ്ട്. രാത്രിയോ പകലെന്നോ വ്യത്യാസമില്ലാതെ നിലവിൽ അഞ്ചുതെങ്ങിന് അകത്തുനിന്നും പുറത്തുനിന്നുമുള്ള സാമൂഹ്യ വിരുദ്ധർ ബൈക്കുകളിലും മറ്റും കൂട്ടമായ് എത്തുന്നത് പ്രദേശത്തെ സമാധാന അന്തരീക്ഷം തകർക്കുവാൻ കാരണമാകുന്നുണ്ട്.
കൂടാതെ ലഹരി ഉപയോഗത്തിന് ശേഷം സാമൂഹ്യവിരുദ്ധർ ഇത്തരം പ്രവർത്തനങ്ങളെ എതിർക്കുന്നവരുടെ വീടുകൾ തേടിപ്പിടിച്ചെത്തി അവരെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുവാൻ ശ്രമിക്കുന്നതും പതിവായിട്ടുണ്ട്. തന്മൂലം ഇതിനെതിരെ കണ്ണടയ്ക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്.
ഫിഷറീസ് വകുപ്പിന്റെ കണക്കുകൾ പ്രകാരം അഞ്ചുതെങ്ങിൽ മാത്രം പുനർഗേഹം പദ്ധതി വഴി അനുവദിയ്ക്കപ്പെട്ടിട്ടുള്ള വീടുകളുടെ എണ്ണം 880 ആണ്. ഇവയിൽ കടപ്പുറത്തു നിന്ന് താമസം മാറിയവർ 240 കുടുംബങ്ങളുമാണെന്നാണ് കണക്കുകൾ. എന്നാൽ ഇവയിൽ പൊളിച്ചുനീക്കപ്പെട്ട വീടുകളുടെ എണ്ണം 160 ൽ താഴെയാണെന്നും പറയപ്പെടുന്നു. ഈ കണക്കുകളിൽ തന്നെ അവ്യക്തത തുടരുകയാണ്.
പദ്ധതി പൂർത്തീകരണത്തിന്റെ അവസാന ഗഡു കൈപ്പറ്റണമെങ്കിൽ വീടുകൾ പൊളിച്ചുനീക്കി അതിന്റെ രേഖകൾ സമർപ്പിക്കണമെന്ന നിർദ്ദേശം നിലവിലുണ്ടെങ്കിലും ഇത് കൃത്യമായി പാലിയ്ക്കപ്പെടാത്താതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണം.

