അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നത് നിയമാനുസൃതം തടയണമെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വർക്കല പോലീസിൽ വിദേശവനിതകളുടെ പരാതി. ഇറ്റലി സ്വദേശിനികളായ റെഗീന, മേരി എന്നിവരാണ് തങ്ങൾക്കു നേരിട്ട ദുരനുഭവം വ്യക്തമാക്കി അശ്രദ്ധയോടെ വാഹനമോടിച്ച ഡ്രൈവർക്കെതിരേ നടപടി ആവശ്യപ്പെടുന്നത്.
കഴിഞ്ഞ ദിവസം വൈകീട്ട് വർക്കല ജനാർദനപുരം-കുരയ്ക്കണ്ണി റോഡിൽ കൊച്ചുവിള ജങ്ഷനിൽ കൃഷ്ണ സൂപ്പർമാർക്കറ്റിനു സമീപം അമിതവേഗതയിലെത്തിയ കാർ തട്ടി ഇവർക്ക് പരിക്കേറ്റിരുന്നു.
റോഡരികിലൂടെ നടന്നുപോകുകയായിരുന്ന റെഗീനയുടെ വലതുകൈയിൽ അമിതവേഗതയിൽ കടന്നുപോയ കാറിന്റെ ഗ്ലാസ് ഭാഗം തട്ടിയാണ് പരിക്കേറ്റത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തായ മേരി ഭയന്ന് സമീപത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിന്റെ അരികിലേക്കു വീഴുകയും കാലിന് പരിക്കേൽക്കുകയും ചെയ്തു. അപകടശേഷം വർക്കല താലൂക്ക് ആശുപത്രിയിലെത്തി ഇവർ ചികിത്സ തേടിയിരുന്നു. അമിതവേഗതയിൽ വന്ന വെള്ള നിറത്തിലുള്ള കാർമാത്രമാണ് തങ്ങൾ കണ്ടതെന്നും അപകടശേഷം കാറിന്റെ നമ്പർപോലും തിരിച്ചറിയാനുള്ള സാവകാശം ലഭിച്ചില്ലെന്നും ഇവർ പോലീസ് സ്റ്റേഷനിലെത്തി അറിയിച്ചു.

