മുതലപ്പൊഴി ഹാർബറിൽ ഡ്രഡ്ജിംഗിലൂടെ നീക്കം ചെയ്യുന്ന മണൽ വിൽക്കുവാനുള്ള സർക്കാർ തീരുമാനം പുന പരിശോധിക്കണമെന്ന് ബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.
ആവിശ്യം ഉന്നയിച്ചുകൊണ്ട് ബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് അഞ്ചുതെങ്ങ് സജൻ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് അയച്ചു. ദേശീയപാത 66 ന്റെ നിർമ്മാണത്തിനെന്ന പേരിലാണ് സർക്കാർ മണൽ വിൽക്കുവാനുള്ള തീരുമാനം കൈക്കൊണ്ടതെന്നും, ഇത് അഞ്ചുതെങ്ങിലെ മത്സ്യത്തൊഴിലാളികളോടുകാട്ടുന്ന വഞ്ചനയാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
മത്സ്യബന്ധന ബോട്ടുകൾക്ക് സുരക്ഷിതമായി സഞ്ചരിക്കാനാവശ്യമായ ആഴം ഹാർബറിൽ ഉറപ്പാക്കുന്ന രീതിയിൽ അഴിമുഖ ചാലിൽ അടിഞ്ഞുകൂടിയ മണൽ നീക്ക്മ ചെയ്ത് ഇത് തീരാശോഷണം അനുഭവിക്കുന്ന അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് മേഖലകളിൽ നിക്ഷേപിച്ച് തീരം സംരക്ഷിക്കണമെന്ന ആവിശ്യം സർക്കാർ തന്നെ വിവിധ ഘട്ടങ്ങളിലായി നടത്തിയ ചർച്ചകളിൽ വച്ച് അംഗീകരിച്ചിട്ടുള്ളതാണെന്നും എന്നാൽ നിലവിലെ ഈ തീരുമാനം ഏകപക്ഷീയമാണെന്നും ഇത് അഞ്ചുതെങ്ങ് ജനതയെ കുരുതി കൊടുക്കുവാനുള്ള സർക്കാർ തീരുമാനമായേ കാണുവാൻ സാധിക്കൂവെന്നും ബിജെപി ആരോപിക്കുന്നു.
പ്രദേശത്തെ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ,
ഒരു ക്യൂബിക്ക് മണ്ണിന് ₹1389.83 നിരക്കിൽ വിൽക്കുവാനുള്ള നടപടി അംഗീകരിക്കുവാൻ സാധിക്കില്ലെന്നും ദേശീയപാത അതോറിട്ടിയുടെ പേര് പറഞ് സർക്കാർ ലക്ഷ്യമിടുന്നത് വൻ അഴിമതിയാണെന്നും ബിജെപി പറയുന്നു.
അതിനാൽ ഈ തീരുമാനം അടിയന്തിരമായി പുനപരിശോധിക്കണമെന്നും, നീക്കം ചെയ്യുന്ന മണൽ അഞ്ചുതെങ്ങിലെ തീരം നഷ്ടമായ മേഖല കളിൽ നിക്ഷേപിക്കുവാൻ നടപടി ഉണ്ടാകണമെന്നും അല്ലാത്ത പക്ഷം ബഹുജന പ്രക്ഷോഭ പരിപാടികൾക്ക് ബിജെപി രൂപം നൽകുമെന്നും ബിജെപി പറഞ്ഞു.

