അഞ്ചുതെങ്ങ് വഴിയുള്ള കെ.എസ്.ആർ.ടി.സി യുടെ കളിയിക്കാവിള – കരുനാഗപ്പള്ളി ഫാസ്റ്റ് നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ.
തിരുവനന്തപുരം – കൊല്ലം ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് തീരദേശ പാതവഴി കെ.എസ്.ആർ.ടി.സി ആരംഭിച്ച കളിയിക്കാവിള – കരുനാഗപ്പള്ളി ഫാസ്റ്റ് പാസ്സഞ്ചർ സർവ്വീസാണ് നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇതോടെ ഈ സർവ്വീസ് നിരുത്തലാക്കുവാനുള്ള സാധ്യത ഏറിയതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ നവംബർ 15 ആരംഭിച്ച സർവ്വീസിനാണ് ഈ ദുർഗതി.
സമയക്രമം പാലിയ്ക്കാൻ കഴിയാത്തതാണ് യാത്രക്കാരിൽ കുറവ് സംഭവിക്കാനുള്ള പ്രധാന കാരണമെന്നാണ് പറയപ്പെടുന്നത്. ടൈംടേബിൾ പ്രകാരമുള്ള കൃത്യമായ ഇടവേളകളിൽ ബസ് ലഭിക്കാത്തത് യാത്രക്കാരെ വളരെയേറെ ബുദ്ധിമുട്ടിലാക്കിയിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേരാണ് തീരദേശ പാതയിൽ ഈ സർവ്വീസിനായി പൊരിവെയിലത്ത് കാത്തുനിൽക്കേണ്ടി വരുന്നത്. ഇത് യാത്രക്കാരെ മറ്റ് വാഹനങ്ങളെ ആശ്രയിക്കാനുള്ള പ്രധാന കാരണമായിതീർന്നിരുന്നു.
തീരദേശ പാതയിൽ ഉടനീളമുള്ള ഗതാഗതക്കുരുക്കാണ് സമയക്രമം പാലിയ്ക്കപ്പെടാതിരിക്കാനുള്ള മറ്റൊരു കാരണമായി പറയപ്പെടുന്നത്. ഇതിൽ പ്രധാനമായും പെരുമാതുറ – മുതലപ്പൊഴി – പൂത്തുറ – അഞ്ചുതെങ്ങ് തുടങ്ങിയ പ്രദേശങ്ങളിലെ ഗതാഗതക്കുരുക്ക് പലപ്പോഴും സർവ്വീസ് 30 മിനിറ്റ് മുതൽ 1 മണിയ്ക്കൂർ വരെ വൈകുവാൻ കാരണമാകുന്നുണ്ട്. കൂടാതെ ഇടവ ഭാഗത്തെ റെയിൽവേ ഗേറ്റ്കളും, കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രം കടന്നുപോകാൻ കഴിയുന്ന പരവൂർ പൊഴിക്കര റോഡിന്റെ ശോച്യാവസ്ഥയും സമയ നഷ്ടത്തിന് കാരണമാകുന്നുണ്ട്.
പുതിയ ഗതാഗതവകുപ്പ് മന്ത്രിയായി കെബി ഗണേഷ്കുമാർ വകുപ്പ് മന്ത്രിയായി അധികാരമേറ്റതോടെ, നഷ്ടത്തിലായ കെ.എസ്.ആർ.ടി.സി യെ രക്ഷിക്കുകയെന്ന നടപടിയുടെ ഭാഗമായി ആവിശ്യമെങ്കിൽ സംസ്ഥാനത്ത് നഷ്ടത്തിൽ ഓടുന്ന എല്ലാ സർവ്വീസ്കളും ആവിശ്യമെങ്കിൽ നിർത്താലാക്കുമെന്ന പ്രഖ്യാപനം നടത്തിയിരുന്നു.

