അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ മീൻപിടിത്ത വള്ളങ്ങൾ മറിഞ്ഞുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കാൻ അഴിമുഖത്ത് ആഴക്കുറവുള്ള ഭാഗങ്ങളിൽ ബോയകൾ സ്ഥാപിക്കാൻ തീരുമാനമായി.
വള്ളങ്ങൾക്ക് അപകട മേഖലകൾ തിരിച്ചറിയാൻ ഇതു സഹായകമാവുമെന്നാണ് വിലയിരുത്തുന്നത്. കഴിഞ്ഞദിവസം തുറമുഖ, ഫിഷറീസ് വകുപ്പ് മന്ത്രിമാരുടെ അദ്ധ്യക്ഷതയിൽ ഇരുവകുപ്പുകളുടെ ഉദ്യോഗസ്ഥരും അദാനി തുറമുഖ കമ്പനി പ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
കാലവർഷമായതോടെ മുതലപ്പൊഴിയിൽ അടിക്കടിയുണ്ടാകുന്ന അപകടങ്ങൾക്ക് അറുതിവരുത്താനുള്ള നടപടികളുടെ ഭാഗമായാണ് അടിയന്തര യോഗം ചേർന്നത്. ഡ്രെഡ്ജിങ് ഉൾപ്പെടെയുള്ള പ്രവൃത്തികൾ നടത്താൻ അദാനി തുറമുഖ കമ്പനി വീഴ്ചവരുത്തിയതായി യോഗം വിലയിരുത്തി.
അഴിമുഖത്ത് അഞ്ചുമീറ്റർ ആഴം ഉറപ്പിക്കാനുള്ള ഡ്രൈഡ്ജിങ് പ്രവൃത്തികൾ അദാനി കമ്പനിതന്നെ നിർവഹിക്കും. എന്നാൽ മൺസൂൺ കാലം കഴിഞ്ഞശേഷമേ പ്രവൃത്തി ആരംഭിക്കാൻ നിർവാഹമുള്ളുവെന്ന് പ്രതിനിധികൾ പറഞ്ഞു.

