വിദ്യാർഥിനിയെ ഫോണില്‍ വിളിച്ച് അശ്ലീലം പറഞ്ഞ് എഎസ്‌ഐ. കഠിനംകുളം സ്റ്റേഷനിലെ എ.എസ്.ഐ കെ.പി നസീം ആണ് സയൻസ് ഫെസ്റ്റിവല്‍ ഡ്യൂട്ടിക്കിടെ വൊളന്റിയറായ പെണ്‍കുട്ടിയോട് അശ്ലീലം പറഞ്ഞത്.
മറ്റുള്ള വൊളന്റിയർമാരോടൊപ്പം പെണ്‍കുട്ടി ചോദിയ്ക്കാൻ എത്തിയപ്പോള്‍ ഇയാള്‍ ഓടിരക്ഷപ്പെടുകയും ചെയ്തു. തിങ്കളാഴ്ച രാത്രി ഒമ്പതിനായിരുന്നു സംഭവം.
നേരത്തെ, പാങ്ങോട് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നപ്പോള്‍ സമാനമായ സംഭവത്തില്‍ ഇയാള്‍ക്കെതിരെ നടപടിയുണ്ടായിരുന്നു. കൊല്ലത്തായിരുന്ന നസീമിനെ ശിക്ഷാ നടപടിയുടെ ഭാഗമായിട്ടാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്. വിഷയത്തില്‍ ഫെസ്റ്റിവല്‍ അധികൃതർ ഇന്ന് പോലീസില്‍ പരാതി സമർപ്പിക്കും.
സയൻസ് ഫെസ്റ്റിവലില്‍ വൊളന്റിയർമാരായി വിദ്യാർഥികളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ വിളിക്കണമെന്ന് പറഞ്ഞാണ് ഇയാള്‍ പെണ്‍കുട്ടികള്‍ക്ക് നമ്ബർ നല്‍കുന്നത്. രാത്രിയില്‍ വീഡിയോകോള്‍ വിളിച്ച് ശല്യപ്പെടുത്താൻ ആരംഭിച്ചതോടെ പെണ്‍കുട്ടി കോള്‍ കട്ട് ചെയ്തു. കോളുകള്‍ നിരന്തരമായതോടെ വിഷയം സംസാരിക്കാൻ മറ്റുള്ള വൊളന്റിയർമാരോടൊപ്പം എത്തിയപ്പോള്‍ ഇയാള്‍ വിദ്യാർഥികളെ ഭീഷണിപ്പെടുത്തി. തുടർന്ന് പ്രശ്നമാകുമെന്ന് കണ്ടതോടെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
പരാതിയുമായെത്തുന്ന സ്ത്രീകളുടെ ഫോണിലേക്ക് രാത്രിയില്‍ മദ്യപിച്ച് വീഡിയോ കോള്‍ ചെയ്യുന്നത് സ്ഥിരമാണെന്നാണ് ഇയാള്‍ക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണം. എന്നാല്‍, പലരും വിഷയത്തില്‍ പരാതിപ്പെടാറില്ല.

