അദാലത്ത് കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും മത്സ്യബന്ധന ലൈസൻസ് അനുവദിച്ചുകിട്ടാത്തതിനെ തുടർന്നാണ് അഞ്ചുതെങ്ങിലേതടക്കമുള്ള പരമ്പരാഗത മത്സ്യത്തൊഴിലളികൾ ആശങ്കയിലായിരിക്കുന്നത്.
തിരുവനന്തപുരം ജില്ലയിലെ മത്സ്യത്തൊഴിലാളികൾക്ക് യാനങ്ങൾ രജിസ്റ്റർ ചെയ്യുവാനും, ലൈസൻസ് എടുക്കുവാനും മുൻകാലങ്ങളിൽ വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷൻ ഓഫീസിൽ പോയാൽ മാത്രമേ സാധിക്കുമായിരുന്നുള്ളൂ. ഇതിനാകട്ടെ മുൻകാലങ്ങളിൽ ആഴ്ചയിൽ രണ്ട് ദിവസം മാത്രമായിരുന്നു അവസരം. മത്സ്യത്തൊഴിലാളികൾ തങ്ങളുടെ ഒരു ദിവസത്തെ ഉപജീവനം ഉപേക്ഷിച്ച് ഇതിനായി കയറിഇറങ്ങേണ്ടുന്ന അവസ്ഥയായിരുന്നു. പിന്നീട് ഇതിനുള്ള അവസരം എല്ലാ ദിവസങ്ങളിലേക്കും ആക്കിയിരുന്നെങ്കിലും, മത്സ്യതൊഴിലാളികളുടെ അന്നുമുതൽക്കുള്ള പ്രധാന ആവിശ്യങ്ങളിലോന്നായിരുന്നു ഇതിനുള്ള സൗകര്യം ഫിഷറീസ് ഓഫീസ്കളിൽ ലഭ്യമാക്കണം എന്നുള്ളത്.
ഇതിന്റെ അടിസ്ഥാനത്തിൽ ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ച തീരസദസ്സിൽ ഈ വിഷയം ഉന്നയിക്കപ്പെടുകയും സബ് സെന്റർ എന്ന ആവിശ്യത്തിൽ മത്സ്യത്തൊഴിലാളികൾ ഉറച്ച്നിൽക്കുകയും ചെയ്തു, ഇതേ തുടർന്ന് സെപ്റ്റംബർ 23 ന് അഞ്ചുതെങ്ങ് ഉൾപ്പെടെയുള്ള വിവിധ ഫിഷറീസ് ഓഫീസ്കളെ ഉൾപ്പെടുത്തി ഒരു അദാലത്ത് സംഘടിക്കുവാൻ വകുപ്പ് തീരുമാനമെടുക്കുകയുമായിരുന്നു.
ഈ അദാലത്തിൽ അഞ്ചുതെങ്ങിൽ നിന്നുൾപ്പെടെ നൂറ്കണക്കിന് മത്സ്യത്തൊഴിലാളികൾ പങ്കെടുക്കും ചെയ്തിരുന്നു. ഈ അദാലത്തിൽ പങ്കെടുത്തവർക്കുള്ള ലൈസൻസ്കൾ മൂന്ന് ദിവസത്തിനുള്ളിൽ നൽകുമെന്നായിരുന്നു അന്ന് അധികൃതർ അറിയിച്ചിരുന്നത്. ഇതാണിപ്പോൾ തീരുമാനമാകാതെ നീണ്ടുപോകുന്നത്.

