തിരുവനന്തപുരത്ത് ഇനി ഒരാഴ്ച സിനിമാ വസന്തം. ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കമാകും.
പ്രധാന വേദിയായ ടാഗോര്‍ അടക്കം 14 തിയറ്ററുകളിലാണ് പ്രദര്‍ശനം. വൈകിട്ട് മൂന്നരയ്ക്ക് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് മേള ഉദ്ഘാടനം ചെയ്യും.
എഴുപതിലധികം രാജ്യങ്ങളില്‍ നിന്നുള്ള 184 ചിത്രങ്ങളാണ് എട്ട് ദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ പ്രദര്‍ശിപ്പിക്കുക. പതിനായിരത്തോളം പ്രതിനിധികള്‍ മേളയുടെ ഭാഗമാകും. യുദ്ധവും അതിജീവനവും പ്രമേയമാക്കിയ സെര്‍ബിയന്‍ ചിത്രങ്ങളും നിശബ്ദതയുടെ സൗന്ദര്യം വിളിച്ചോതുന്ന അപൂര്‍വ്വ ചിത്രങ്ങളുമാണ് മുഖ്യ ആകര്‍ഷണം. അറുപത് സിനിമകളുടെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമാണ് മേളയിലേത്. മികച്ച സിനിമകളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഡെലിഗേറ്റുകള്‍.
ഉദ്ഘാടന ചടങ്ങില്‍ ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ റെസിഡന്റ് പിയാനിസ്റ്റ് ജോണി ബെസ്റ്റ് വിശിഷ്ടാതിഥിയാകും. ഇറാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുന്ന സംവിധായിക മഹ്നാസ് മുഹമ്മദിക്ക് സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് നല്കി മുഖ്യമന്ത്രി ആദരിക്കും. പതിനഞ്ചാം വയസില്‍ മികച്ച ഉപകരണസംഗീതജ്ഞനുള്ള രാഷ്ട്രപതിയുടെ പുരസ്കാരം നേടിയ പുര്‍ബയന്‍ ചാറ്റര്‍ജിയുടെ സിതാര്‍ സംഗീതക്കച്ചേരി ഉദ്ഘാടന ചടങ്ങിലെ മുഖ്യ ആകര്‍ഷണമാകും. മുഖ്യവേദിയായ ടാഗോര്‍ തിയറ്റര്‍ പരിസരത്ത് എല്ലാ ദിവസവും കലാസാംസ്കാരിക പരിപാടികളും സംഘടിപ്പിക്കും.

